കോട്ടയം : ജില്ലയുടെ പ്രധാന കുടിവെള്ളസ്രോതസായ മീനച്ചിലാറ്റിൽ മനുഷ്യവിസർജ്യത്തിന്റെ അളവ് അപകടരമാംവിധം ഉയർന്ന നിലയിലാണെന്ന് പഠന റിപ്പോർട്ട്. പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേർന്ന ഭാഗങ്ങളിലെ വെള്ളം ഒരുതരത്തിലും ഉപയോഗിക്കാൻ കഴിയില്ലെന്നും കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിൽ വ്യക്തമായി. പാലാ, ഈരാറ്റുപേട്ട, കോട്ടയം ഭാഗങ്ങളിലാണ് ഏറ്റവും അധികം മാലിന്യം. ലോക്ക് ഡൗണിന് മുമ്പും ശേഷവുമെന്ന നിലയിലായിരുന്നു താരതമ്യ പഠനം. ലോക്ക് ഡൗൺ സമയത്ത് മാലിന്യത്തിന്റെ അളവ് കുറഞ്ഞപ്പോൾ അതിന് ശേഷം കൂടി. മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനമായ അടുക്കം മുതൽ കായലിൽ പതിക്കുന്ന പഴുക്കാനിലം സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ വരെയുള്ള ജനവാസ മേഖലകളിലയിലെ പത്തിടങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. കോട്ടയം ഭാഗത്ത് ഫീക്കൽ കോളിഫോം ബാക്ടീരിയയ്ക്ക് പുറമെ, തീവ്ര അമ്ല സാന്നിദ്ധ്യവും തിരിച്ചറിഞ്ഞിട്ടുണ്ട്. നിരോധിത പ്ളാസ്റ്റുക്കുകൾ, ഭക്ഷണം പൊതിയുന്ന കണ്ടെയ്നറുകൾ എന്നിവയും വ്യാപകമായി കണ്ടെത്തി. പാഴ്സൽ സംവിധാനത്തിലേയ്ക്ക് മാറിയതോടെ ഇവ ആറ്റിലേയ്ക്ക് തള്ളുകയാണെന്നാണ് നിഗമനം.
മാലിന്യം നഗരത്തിൽ നിന്ന്
നഗര പ്രദേശങ്ങളിലെ മാലിന്യ സംസ്കരണം ഫലപ്രദമല്ലെന്ന് കണ്ടെത്തൽ
ഫ്ളാറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് മനുഷ്യ വിസർജ്യം ഓടകൾ വഴി ആറ്റിലെത്തുന്നു
സെപ്ടിക് ടാങ്കുകൾ വൃത്തിയാക്കുന്ന സംഘങ്ങൾ നേരിട്ട് മനുഷ്യ വിസർജ്യം ഒഴുക്കുന്നു
പരിഹാരം
ഓടകളിലേയ്ക്ക് വെള്ളം ഒഴുക്കും മുന്നേ ഉറവിട മാലിന്യ സംസ്കരണം ആരംഭിക്കണം
നഗരങ്ങളുടെ ഡ്രെയിനേജ് സംവിധാനം ഫലപ്രദമാക്കണം
'' കോടികൾ ചെലവഴിച്ചുള്ള മാലിന്യ നിർമാർജനം ഫലപ്രദമല്ലെന്ന തെളിവ് കൂടിയാണ് പഠനത്തിലൂടെ പുറത്തു വരുന്നത്. ലോക്ക് ഡൗണിന് ശേഷം ഖരമാലിന്യത്തിന്റെ അളവ് കൂടി. നഗരവാസികളുടെ മനോഭാവം കൂടി മാറണം''
ഡോ.പുന്നൻ കുര്യൻ, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |