കോട്ടയം : തോരാമഴയിൽ ജില്ലയിൽ വ്യാപക മണ്ണിടിച്ചിലും, ഉരുൾപൊട്ടലും രൂക്ഷമായതോടെ മലയോരമേഖല ഒറ്റപ്പെട്ടു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലണ്ടായ മേഖലയിൽ കര - വ്യോമസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റുന്നതിന് എയർ ലിഫ്റ്റിംഗിനാണ് ജില്ലാ ഭരണകൂടം സഹായം തേടിയത്. എല്ലാ താലൂക്കുകളിലും കൺട്രോൾറൂമുകളും തുറന്നു. പൊലീസ് സ്റ്റേഷനുകളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് പ്രത്യേകസംഘങ്ങൾ രൂപീകരിക്കും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ചെറിയ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങൾ, വെളിച്ച സംവിധാനം എന്നിവയും കരുതും. നദികൾ, കായൽ, കടൽ തീരങ്ങളിൽ വസിക്കുന്നവരെ ആവശ്യമെങ്കിൽ ഒഴിപ്പിക്കുന്നതിന് വേണ്ട സഹായം ഉറപ്പാക്കും. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് രക്ഷാപ്രവർത്തനം. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പെടുത്തും.
മുന്നറിയിപ്പുകൾ ഇങ്ങനെ
വെള്ളക്കെട്ടുകളിലും നദികളിലും ഒരു കാരണവശാലും ഇറങ്ങാൻ പാടില്ല
കുട്ടികളും വെള്ളക്കെട്ടുകളിൽ ഇറങ്ങാതെ മുതിർന്നവർ ശ്രദ്ധിക്കുക
അത്യാവശ്യമില്ലാത്ത യാത്രകൾ നിർബന്ധമായും ഒഴിവാക്കുക
കൺട്രോൾ റൂം നമ്പരുകൾ
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ : 0481 2565400, 2566300, 9446562236, 9188610017
താലൂക്ക് കൺട്രോൾ റൂമുകൾ
മീനച്ചിൽ : 04822 212325
ചങ്ങനാശേരി : 0481 2420037
കോട്ടയം : 0481 2568007, 2565007
കാഞ്ഞിരപ്പള്ളി : 04828 202331
വൈക്കം : 04829 231331.
സ്‌പെഷ്യൽ പൊലീസ് കൺട്രോൾ റൂം ; അടിയന്തിര സഹായത്തിന് 112 ൽ വിളിക്കാം
ദുരിതാശ്വാസക്യാമ്പുകൾ തുറന്നു
കാഞ്ഞിരപ്പള്ളി താലൂക്കിൽ നിലവിൽ 9 ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. കൂട്ടിക്കൽ, കൂവപ്പള്ളി ഒഴികെ ഏദേശം 60 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൂട്ടിക്കൽ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയാണ്. പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ വെള്ളം കയറി. ഏന്തയാർ ജെ.ജെ മർഫി സ്‌കൂൾ, മുണ്ടക്കയം സി.എം.എസ്, വരിക്കാനി എസ്.എൻ സ്‌കൂൾ, കൊരട്ടി സെന്റ് ജോസഫ് പള്ളി ഹാൾ, ചെറുവള്ളി ഗവൺമെന്റ് എൽ.പി സ്‌കൂൾ, കാപ്പാട് ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ്.
കൂടുതൽ ഫയർഫോഴ്സ് ടീം
ജില്ലയിൽ ഫയർഫോഴ്‌സ് കൂടുതൽ ടീമിനെ എത്തിച്ച് തുടങ്ങി. പാലായിൽ (രണ്ട്), ഈരാറ്റുപേട്ട (രണ്ട്) കാഞ്ഞിരപ്പള്ളി (ഏഴ് ) എന്നിങ്ങനെ 11 ടീമുകളാണ് ദുരന്ത മേഖലയിൽ പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ രണ്ടു ടീമും പാമ്പാടി , ചങ്ങനാശേരി , കോട്ടയം , കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ടീമുമാണ് കാഞ്ഞിരപ്പള്ളിയിലുള്ളത്. കോട്ടയം, മീനച്ചിൽ താലൂക്ക് പ്രദേശങ്ങളിൽ വെളളം ഉയരാനുള സാദ്ധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, തൃശൂർ എന്നിവടങ്ങളിൽ നിന്നായി 20 പേരടങ്ങുന്ന ടീമും എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |