മുണ്ടക്കയം : മലയോര ജനത ഒരിക്കലും മറക്കില്ല ഒക്ടോബർ 16. കനത്തമഴയിൽ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിലും, ഉരുൾപൊട്ടലും സർവതും വിഴുങ്ങിയ ദിനം. പൊലിഞ്ഞത് 22 മനുഷ്യ ജീവനുകൾ. ഇപ്പോഴും നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. കൂട്ടിക്കൽ പഞ്ചായത്തിലെ കാവാലി, പറത്താനം എന്നിവിടങ്ങളിലായി 15 പേരും കൊക്കയാർ പഞ്ചായത്തിലെ മാക്കൊച്ചിയിൽ ഏഴു പേരും, കൊക്കയാറ്റിൽ ഒരാൾ ഒഴുക്കിൽപ്പെട്ടുമാണ് മരിച്ചത്. ഇളങ്കാട്ടിൽ ഒരാൾ ഒഴുക്കിൽപ്പെട്ടും, മറ്റൊരാൾ കിണറ്റിൽ വീണും മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പളളിയിൽ മഴക്കെടുതിയിൽ ഒരാൾ കുഴഞ്ഞു വീണാണ് മരിച്ചത്.
പൂർണമായും തകർന്ന കൂട്ടിക്കൽ ടൗൺ അടങ്ങുന്ന പ്രദേശം തിരിച്ചുവരവിന്റെ പാതയിലാണ്. വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ ആരംഭിച്ചു വരുന്നു. കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചി മലയിടിഞ്ഞ് പിഞ്ചുകുഞ്ഞ് അടക്കം ഏഴ് പേരുടെ മരണത്തിന് ഇടയാക്കിയ മാക്കൊച്ചിയിൽ തുടർനടപടികൾ എങ്ങുമെത്തിയിട്ടില്ല. മേഖലയിൽ പത്തിലധികം കൂറ്റൻ പാറകളാണ് ഇപ്പോഴും നിലനിൽക്കുന്നത്. കനത്തമഴയിൽ മരങ്ങളിലും മറ്റും തങ്ങിനിൽക്കുന്ന പാറകൾ താഴേക്ക് ഉരുണ്ടാൽ വീണ്ടും മാക്കൊച്ചി ദുരന്ത ഭൂമി ആകുമോയെന്നാണ് പ്രദേശവാസികളുടെ ആശങ്ക.
ഒഴുകിപ്പോയത് 49 പാലങ്ങൾ
മേഖലയിൽ ചെറുതും വലുതുമായ 49 ഓളം പാലങ്ങളാണ് മഹാപ്രളയത്തിൽ ഒഴുകിപ്പോയത്. കോട്ടയം - ഇടുക്കി ജില്ലകളുമായി ബന്ധിപ്പിക്കുന്ന ഏന്തയാർ വലിയ പാലം, കൊക്കയാർ പാലം തുടങ്ങിയവ തകർന്നതോടെ പത്തോളം ഗ്രാമപ്രദേശങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആശുപത്രി, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി മറുകര എത്താൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. ഏന്തയാർ വലിയ പാലത്തിന്റെ പാതി ഭാഗത്ത് താത്കാലികമായി നിർമ്മിച്ച തടി പാലത്തിലും ഇന്നലെ വെള്ളംകയറി. പുല്ലകയാറ്റിൽ നിന്ന് 85 അടി ഉയരത്തിലുള്ള തേൻപുഴ തൂക്കുപാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകിയത്. പാതി തകർന്ന പാലത്തിലൂടെയാണ് വെംബ്ലി നിവാസികൾ മറുകരയെത്തുന്നത്. വെംബ്ലി വടക്കേക്കര റോഡ് തകർന്നതും, വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടമായതും ദുരന്തത്തിന്റെ ബാക്കിയായി അവശേഷിക്കുകയാണ്.
പ്രകൃതിദുരന്തങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് പുനരധിവാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ്. എങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു. റോഡുകളും പാലങ്ങളും പുനർനിർമിക്കാൻ റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ഈ മാസം ചേരും.ദുരന്തത്തിൽ മരണമടഞ്ഞവർക്കുള്ള സഹായം പൂർണമായും കൊടുത്തു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ, എം.എൽ.എ
പൂർണമായും വെള്ളം കയറിയ കുട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ പ്രവർത്തനം 90 ശതമാനം പൂർത്തിയായി. പ്രളയം മൂലം ദുരിതമനുഭവിക്കുന്ന എല്ലാവർക്കും സൗജന്യ റേഷൻ നൽകണമെന്ന് പഞ്ചായത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തകർന്നുകിടക്കുന്ന പാലങ്ങളും റോഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും.
പി.എസ്.സജിമോൻ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |