കോട്ടയം: ജീർണാവസ്ഥയിലായ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ ഫണ്ടില്ലെന്നു പറഞ്ഞ് കൈമലർത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് അവസാനം നവീകരണ ജോലികൾക്ക് വഴങ്ങി.
"ഫണ്ടില്ല കൈ മലർത്തി ദേവസ്വം ബോർഡ് " എന്ന തലക്കെട്ടിൽ സെപ്തംബർഏഴിന് കേരളകൗമുദി നൽകിയ വാർത്തയാണ് ബോർഡിന്റെ കണ്ണുതുറപ്പിച്ചത്. ഭക്തജനങ്ങളും തിരുനക്കര ക്ഷേത്രോപദേശക സമിതിയും വാർത്ത സഹിതം ഉന്നത അധികൃതർക്ക് നിവേദനം നൽകിയിരുന്നു. വാർത്തയെത്തുടർന്ന് അറ്റകുറ്റപണികൾക്കുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ഭക്തജനങ്ങളും രംഗത്തെത്തി. ഇതോടെ ബോർഡിന് ഇടപെടാൻ കഴിയാതെ വന്നു.
നാലു ഗോപുരങ്ങളിൽ കിഴക്കേ ഗോപുരമൊഴിച്ച് മൂന്നിന്റെയും കഴുക്കോലും പട്ടികയും ജീർണിച്ച് നിലം പൊത്താറായി. ബലിക്കൽ പുരയിൽ വലിയ വിളക്കിന് മുകളിൽ ചെമ്പുമേഞ്ഞ ഭാഗം , ദേവന് നിവേദ്യം തയ്യാറാക്കുന്ന തിടപ്പള്ളി, വിഗ്രഹമിരിക്കുന്ന പ്രധാന ശ്രീകോവിൽ എന്നിവയ്ക്ക് ചോർച്ചയുണ്ട്. കേരള കൗമുദി വാർത്തയെ തുടർന്ന് പടിഞ്ഞാറേ നടയിലെ തകർന്നു വീഴാറായ ഗോപുരത്തിന്റെ അറ്റ കുറ്റപണി നടത്താൻ പടിഞ്ഞാറേ നട ഭക്തജന സമിതി തയ്യാറായിരുന്നു.
കൂത്തമ്പലത്തിന്റെയും അമ്പലക്കുളത്തിന്റെയും ശോച്യാവസ്ഥയെക്കുറിച്ചും കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഈ പണികളും നടത്തും .
നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 11ന് ശിവശക്തി ഓഡിറ്റോറിയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനനന്ത ഗോപൻ ഉദ്ഘാടനം ചെയ്യും. ബോർഡ് അംഗം പി.എം.തങ്കപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി ഗണേശൻ അദ്ധ്യക്ഷത വഹിക്കും.
നവീകരണം
ജീർണാവസ്ഥയിലായ നാല് ഗോപുരങ്ങളും നന്നാക്കും
ക്ഷേത്ര ബലിക്കൽ പുരയിലെ ചോർച്ച മാറ്റാൻ നടപടി
മേൽക്കുരയിലുള്ള കൊത്തുപണികൾ സംരക്ഷിക്കും
' തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ നാലു ഗോപുരങ്ങളും നിലം പൊത്താവുന്ന അവസ്ഥയിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെ അറ്റ കുറ്റ പണികൾ നടത്താൻ ദേവസ്വം ബോർഡ് തയ്യാറായതിൽ സന്തോഷമുണ്ട്.
- ദേവൻ, സെക്രട്ടറി പടിഞ്ഞാറേ നട ഭക്തജന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |