കോട്ടയം: യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയിലെത്തിയതോടെ പത്തുമാസം മുമ്പ് രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ച ജോസ് കെ. മാണി ഇന്നലെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ കേരളകോൺഗ്രസ് എമ്മിന് ലോക് സഭയിലും രാജ്യസഭയിലും എം.പിമാരായി. പാർട്ടി ചെയർമാനായെങ്കിലും പാലാ നിയമസഭാ മണ്ഡലത്തിൽ മാണി സി. കാപ്പനോട് പരാജയപ്പെട്ട് ജനപ്രതിനിധിയല്ലാതായ ജോസിന് ഇനി പൊതു പരിപാടികളിൽ പ്രോട്ടോക്കോളിൽ എം.എൽ.എക്ക് മുന്നിലാകും സ്ഥാനം .
34 വർഷം യു.ഡി.എഫിനൊപ്പം നിന്ന കേരളകോൺഗ്രസ് എം ബാർകോഴ വിവാദത്തിൽ യു.ഡി.എഫ് നേതാക്കൾ കെ.എം. മാണിയെ ബലിയാടാക്കി മന്ത്രി സ്ഥാനം രാജിവെപ്പിച്ചതിന്റെ പ്രതികാരത്തിലായിരുന്നു 2016ൽ യു.ഡി.എഫ് വിട്ടത്. 2018 ജൂണിൽ കോൺഗ്രസിന് ലഭിക്കേണ്ട രാജ്യസഭാ സ്ഥാനം ജോസ് കെ. മാണിക്ക് നൽകി യു.ഡി.എഫിലേക്ക് തിരികെ കൊണ്ടു വന്നെങ്കിലും കരാർ പ്രകാരം കാലാവധി കഴിഞ്ഞിട്ടും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാതെ വന്ന വിവാദത്തിൽ യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയിലെത്തി. യു.ഡി.എഫിൽ നിന്നു ലഭിച്ച രാജ്യസഭാ സ്ഥാനം 2021 ജനുവരി ഒമ്പതിന് രാജിവെച്ചു. ഒഴിവു വന്ന രാജ്യസഭാ സീറ്റ് ഇടതു മുന്നണി ജോസിന് നൽകി. പാർട്ടിയിൽ മറ്റുള്ളവർക്ക് സീറ്റ് നൽകുന്നത് തർക്കത്തിലെത്താതിരിക്കാൻ ജോസിനെ തന്നെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു.
2004ൽ മൂവാറ്റുപുഴ ലോക് സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ജോസിന് വിജയിക്കാനായില്ല .പി.സി തോമസിനായിരുന്നു ജയം. 2009 ൽ കോട്ടയത്ത് സി.പി.എമ്മിലെ കെ.സുരേഷ് കുറുപ്പിനെ തോൽപ്പിച്ച് ആദ്യം എം.പിയായ ജോസ് 2014ൽ മാത്യു ടി. തോമസിനെ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചായിരുന്നു വീണ്ടും എം.പിയായത്. യു.ഡി.എഫ് വിട്ടതോടെ ലോക് സഭാ എം.പി സ്ഥാനവും രാജിവെച്ചിരുന്നു .
രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയം
കേരളാ കോൺഗ്രസ് എം നേതാവ് കെ.എം മാണിയുടെയും കുട്ടിയമ്മയുടെയും മകനായി 1965 മേയ് 29ന് ജനിച്ച ജോസ് എം.ബി.എ ബിരുദദാരിയാണ് . ഇൻഷ്വറൻസ് കോർപ്പറേഷനിൽ ഉന്നത ഉദ്യോഗസ്ഥനായിരിക്കെയാണ് ജോലി രാജിവെച്ച് രാഷ്ടീയത്തിൽ പ്രവേശിക്കുന്നത്. 2002ൽ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായി. 2007ൽ പാർട്ടി ജനറൽ സെക്രട്ടറിയും 2013ൽ വൈസ് ചെയർമാനുമായി.കെ.എം മാണിയുടെ മരണത്തെ തുടർന്ന് പാർട്ടിയിൽ അധികാരതർക്കം രൂക്ഷമായി .വർക്കിംഗ് ചെയർമാനായിരുന്ന പി.ജെ.ജോസഫുമായി ഇടഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് വിഭാഗം സ്ഥാനാർത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാൻ ജോസഫ് തയ്യാറാകാതെ വന്നതോടെ കൈതച്ചക്ക ചിഹ്നത്തിൽ മത്സരിച്ച ജോസ് ടോം തോറ്റതോടെ ഭിന്നത രൂക്ഷമായി പാർട്ടി പിളർന്നു. 2020ൽ ജോസ് പാർട്ടി ചെയർമാനുമായി. ജനപ്രതിനിധികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും രണ്ടില ചിഹ്നം നൽകി ജോസ് വിഭാഗത്തെയാണ് അംഗീകരിച്ചത് .
തോൽവിയും ജയവും
2004ൽ മൂവാറ്റുപുഴ ലോക് സഭാ മണ്ഡലത്തിൽ പി.സി തോമസിനോട് തോറ്റു
2009 ൽ കോട്ടയത്ത് കെ.സുരേഷ് കുറുപ്പിനെ തോൽപ്പിച്ച് ആദ്യം എം.പിയായി
2014ൽ കോട്ടയത്ത് മാത്യു ടി. തോമസിനെ തോൽപ്പിച്ച് രണ്ടാമതും എം. പി
2018 ജൂണിൽ യു. ഡി. എഫ്. സ്ഥാനാർത്ഥിയായി ജയിച്ച് രാജ്യസഭാ എം. പി .
2021 ജനുവരി ഒമ്പതിന് യു.ഡി. എഫുമായി തെറ്റിപ്പിരിഞ്ഞ് സ്ഥാനമൊഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |