കോട്ടയം: വെച്ചൂർ, കല്ലറ, അയ്മനം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ താറാവുകളെ കൂട്ടത്തോടെ കൊന്ന് സംസ്‌കരിച്ചു തുടങ്ങി. പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് നശിപ്പിക്കുന്നത്. ഇന്നലെ മൂന്നിടങ്ങളിലുമായി 11268 താറാവുകളെ കൊന്നു സംസ്‌ക്കരിച്ചു. കല്ലറയിൽ വെന്തകരി കിഴക്കേച്ചിറയിൽ രമണൻ എന്ന കർഷകന്റെ 38 ദിവസം പ്രായമായ 1681 താറാവുകളെയാണ് നശിപ്പിച്ചത്. ഇവിടെ നശീകരണ നടപടി പൂർത്തിയായി.
വെച്ചൂരിൽ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്ത് മൂന്നരമാസം പ്രായമായ 3900 താറാവുകളെയും നശിപ്പിച്ചു. ഹംസ എന്ന കർഷകന്റേതാണിത്. ഇവിടെ ഇന്നും തുടരും.
അയ്മനം കല്ലുങ്കത്തറ ഐക്കരശാല പാടശേഖര പ്രദേശത്തെ 5623 താറാവുകളെയും 42 ദിവസം പ്രായമായ 64 താറാവുകളെയുമാണ് കൊന്നത്. വിദ്യാനാഥൻ, രഘു, സജിമോൻ, സുദർശൻ, അനീഷ് എന്നിവരുടെ താറാവുകളെയാണ് ഇവിടെ കൊന്നത്. അയ്മനത്തും വെച്ചൂരിലും രാത്രി വൈകിയും ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ നശീകരണജോലികൾ തുടരുകയാണ്.
10 ദ്രുതകർമസേന
മൃഗസംരക്ഷണവകുപ്പിന്റെ 10 ദ്രുതകർമസേന സംഘങ്ങളുടെ നേതൃത്വത്തിലാണ് നടപടികൾ. ഒരു വെറ്ററിനറി ഡോക്ടർ, ഒരു ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, മൂന്നു സഹായികൾ എന്നിവർ ഉൾപ്പെട്ടതാണ് ഒരു സംഘം. കല്ലറ രണ്ട്, വെച്ചൂർ അഞ്ച്, അയ്മനം മൂന്ന് എന്നിങ്ങനെയാണ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. പ്രദേശത്ത് അണുനശീകരണവും നടത്തി. രാത്രിയിലെ നശീകരണ പ്രവർത്തനങ്ങൾക്കായി ഫയർഫോഴ്‌സ് അസ്‌കാ ലൈറ്റ് അടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ താറാവ് കർഷകർക്കും നശീകരണ ജോലിയിലുള്ളവർക്കും പ്രതിരോധ മരുന്നുകൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |