പാലാ: എം.ജി യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റിൽ കോതമംഗലം എം.എ കോളേജ് കിരീടത്തിലേക്ക് കുതിക്കുന്നു. രണ്ടാം ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ വനിതകളുടെ വിഭാഗത്തിൽ 107 പോയിന്റും പുരുഷ വിഭാഗത്തിൽ 132 പോയിന്റും ലഭിച്ചു. വനിതകളുടെ വിഭാഗത്തിൽ 92 പോയിന്റോടെ ചങ്ങനാശേരി അസംപ്ഷൻ കോളേജും പുരുഷ വിഭാഗത്തിൽ 71 പോയിന്റോടെ ചങ്ങനാശേരി എസ്.ബി കോളേജുമാണ് രണ്ടാം സ്ഥാനത്തുമുള്ളത്. രണ്ടാം ദിവസം 3 പുതിയ മീറ്റ് റെക്കാഡുകൾ പിറന്നു. 800 മീറ്റർ ഓട്ടം വനിതകളുടെ വിഭാഗത്തിൽ കോതമംഗലം എം.എ കോളേജിലെ സി. ചാന്ദിനിയും പോൾവാൾട്ടിൽ പാലാ അൽഫോൻസാ കോളേജിലെ നിവ്യ ആന്റണിയും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ ദിവ്യമോഹനുമാണ് ചരിത്രം തിരുത്തിയത്. മത്സരങ്ങൾ ഇന്ന് സമാപിക്കും.
സ്വന്തം റെക്കാഡ് തിരുത്തിക്കുറിച്ച് നിവ്യ
പാലാ: വനിതകളുടെ പോൾവോൾട്ടിൽ സ്വന്തം റെക്കാഡ് പഴങ്കഥയാക്കി നവ്യ. 3.60 മീറ്റർ ചാടിയാണ് പാലാ അൽഫോൺസ കോളേജിലെ നിവ്യ ആന്റണി പുതിയ റെക്കാഡിട്ടത്. 2019 എം.ജി മീറ്റിൽ 3.50 മീറ്ററിന്റെ റെക്കാഡാണ് തിരുത്തിയത്.
'കഠിനാധ്വാനവും എല്ലാ പ്രതിസന്ധിയിലും ഒപ്പം നിന്ന സതീഷ് സാറുമാണ് തന്റെ വിജയത്തിന്റെ പിന്നിലെ'ന്ന് എന്ന് നിവ്യ പറഞ്ഞു. കൂത്തുപറമ്പ് സ്വദേശി ആന്റണിയുടെയും റെജിയുടേയും മകളാണ് മൂന്നാം വർഷ ബി.എ ഇക്കണോമിക്‌സ് വിദ്യാർത്ഥിനിയായ നിവ്യ. നാഷണൽ ജൂനിയർ മീറ്റിൽ 3.75 മീറ്റർ ചാടിയതാണ് നിവ്യയുടെ മികച്ച വ്യക്തിഗത പ്രകടനം. ഓപ്പൺ നാഷണൽസിലും ഇന്റർസ്റ്റേറ്റ് മീറ്റിലും രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.
റെക്കാഡുകളുടെ ആനന്ദം
പാലാ: 10000 മീറ്ററിൽ കഴിഞ്ഞദിവസം റെക്കാഡ് കുറിച്ച കോതമംഗലം എം.എ. കോളേജിലെ ആനന്ദ് കൃഷ്ണ, 5000 മീറ്ററിലും നിലവിലെ മിറ്റ് റെക്കാഡ് തിരുത്തി സ്വർണം നേടി.
14.32 മിനിട്ട് ആണ് സമയം. കഴിഞ്ഞ യൂണിവേഴ്‌സിറ്റി മീറ്റിലും 10000, 5000 ഇനങ്ങളിൽ സ്വർണം നേടിയിരുന്നു. 1996ൽ എം.ഇ.എസ്. കോളേജിലെ അനിൽ ലാൽ സി.ആർ. നേടിയ 15. 11.10 മിനിട്ട് എന്ന കാൽനൂറ്റാണ്ട് പഴക്കമുള്ള റെക്കാഡാണ് പഴങ്കഥയായത്.
മലപ്പുറം മഞ്ചേരി കളിയാർത്തൊടിയിൽ ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്റെയും സുനിതയുടെയും മകനാണ്. എം.എ. കോളേജിലെ ഡോ. ജോർജ് ഇമ്മാനുവലിന്റെ മേൽനോട്ടത്തിലായിരുന്നു പരിശീലനം
പരിക്കിലും പതറാതെ നേടിയ സ്വർണം
പാലാ: പ്രാക്ടീസിനിടയിൽ കാലിനേറ്റ പരിക്കിന്റെ വേദനയുണ്ടായിരുന്നെങ്കിലും പിൻമാറാതെ പൊരുതി 110 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ ഡീനാണ് ഇന്നലത്തെ ഹീറോ. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ ആട്ടോ ഡ്രൈവർ ബിജുവിന്റെയും ഹാർമിസിന്റെയും മകനാണ് കാഞ്ഞിരപ്പള്ളി എസ്.ഡി.കോളേജിൽ രണ്ടാം വർഷ ബി.എ ഇക്കണോമിക്‌സ് വിദ്യാർത്ഥിയായ ഡീൻ ഹാർമിസ് ബിജു. ' കാലിനേറ്റ പരിക്കിൽ നിന്ന് മോചിതനാകുന്നതിന് മുന്നേ മത്സരത്തിനിറങ്ങി മുന്നിലെത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് 'ഡീൻ പറഞ്ഞു. 15.50 സെക്കൻഡിലാണ് ഡീൻ സ്വർണം നേടിയത്. കഴിഞ്ഞ എം.ജി. മീറ്റിൽ രണ്ടാം സ്ഥാനമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |