പരിഹസിച്ചു പവിത്രീകരിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ ആരംഭിച്ച 'തിരുനക്കര ചുറ്റുവട്ടം ' പ്രതിവാര കോളം 34ആം വർഷത്തിലേക്ക് കടക്കുന്നു. ഒരു ആക്ഷേപ ഹാസ്യ കോളം ഇത്രയും വർഷം തുടരുന്നത് മലയാള മാദ്ധ്യമ രംഗത്തു ഒരു റെക്കാഡാണ് .
നിരവധി നേതാക്കളെ കോളത്തിൽ വിമർശിച്ചിട്ടുണ്ട് .കേരളാകോൺഗ്രസിലെ പിളർപ്പിനെയും വീണ്ടും പിളരാൻ വേണ്ടിയുള്ള ലയനത്തെയും പരിഹസിച്ചിട്ടുണ്ട്. വിമർശനം എന്നും പ്രശ്നാധിഷ്ടിതം ആയിരുന്നു. വിമർശനം ആസ്വദിച്ചവരായിരുന്നു ഏറെയും ആരും പരിഭവം പ്രകടിപ്പിച്ചിട്ടില്ല.
നിരവധി ജനകീയ പ്രശ്നങ്ങൾ ഉയർത്തി പരിഹാരം കാണാൻ കോളത്തിന് കഴിഞ്ഞിട്ടുണ്ട്.കോട്ടയത്ത് മാത്രം ഓട്ടോ റിക്ഷയിൽ .മീറ്റർ ഘടിപ്പിക്കാതെ അമിത കൂലി വാങ്ങുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെയും മീറ്റർ വെപ്പിക്കാൻ തന്റേടം കാട്ടാതിരുന്ന കളക്ടർമാർക്കെതിരെയും രൂക്ഷമായി പ്രതികരിച്ചിരുന്നു. പത്രം കത്തിച്ചുള്ള പ്രതിഷേധം വരെ ചില ഓട്ടോ സംഘടനകൾ നടത്തിയെങ്കിലും ജനപക്ഷത്തു നിന്നുള്ള വിമർശനത്തിന് ഒപ്പമായിരുന്നു വായനക്കാർ. ഓട്ടോ റിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കുന്ന തീരുമാനം അവസാനം നടപ്പായി.
നഗരത്തിലെ ഗതാഗതകുരുക്ക് കുറക്കാനെന്ന പേരിൽ വീതികുറഞ്ഞ ചന്തക്കവല കോഴിചന്ത റോഡിലൂടെ ബസ് കയറ്റി വിട്ടുള്ള ട്രാഫിക് ഉപദേശകസമിതിയുടെ തല തിരിഞ്ഞ തീരുമാനത്തിനെതിരെ നിരവധി തവണ കോളം നൽകിയതിന് പ്രയോജനമുണ്ടായി വാഹനങ്ങൾ ചന്തക്കകത്തുകൂടി കടത്തി വിടുന്ന തീരുമാനം മാറ്റാൻ ട്രാഫിക് ആഡ്വൈസറി കമ്മിറ്റി നിർബന്ധിതമായി.
.
പരിസ്ഥിതി സംരക്ഷണത്തിനായി നിരവധി കോളമെഴുതി . വേമ്പനാട്ടുകായൽ മലിനീകരണം,കയ്യേറ്റം, നികത്തൽ, അനധികൃത പാറമട, മണ്ണു മാഫിയ എന്നിവക്കെതിരെ നിരന്തരം പോരാടി എവിടെ മരങ്ങൾ വെട്ടിയാലും പരിസ്ഥിതി സംഘടനകൾക്കൊപ്പം ഇടപെടൽ ഉണ്ടായി മെഡിക്കൽ കോളേജിലെ സ്വാഭാവിക വനം വെട്ടി കെട്ടിടം പണിയാനുള്ള തീരുമാനം, മീനച്ചിലാറ്റിലെ നവീകരണ പ്രവർത്തനങ്ങളുടെ പേരിൽആറ്റു തീരത്തുള്ള മരങ്ങൾ വെട്ടി മാറ്റൽ . ഇതെല്ലാം അന്വേഷിക്കാൻ സമിതി ആയി. ജൈവവൈവിദ്ധ്യ ബോർഡിന്റെ ഇടപെടൽ വരെ ഉണ്ടായി. ശാസ്ത്രീ റോഡ് നവീകരണത്തിനായി തണൽ മരങ്ങൾ വെട്ടാനുള്ള തീരുമാനം കോളമാക്കിയതിനും ഫലം കണ്ടു.ശിഖരങ്ങൾ മുറിച്ച് മിക്ക മരങ്ങളും പി.ഡബ്ലൂ.ഡി നിലനിറുത്തി.തിരുനക്കര ക്ഷേത്രത്തിലെ ഗോപുരങ്ങളും കൂത്തമ്പലവും മറ്റും തകർന്നതും ആന തിരുനക്കര ശിവനെതിരായ പീഡനവും കോളത്തിൽ വാർത്തയാക്കിയതോടെ നടപടി ആയി. ,
അഴിമതിക്കെതിരെ നിരന്തരം പോരാടി.ഉദ്യോഗസ്ഥരുടെ കൈക്കുലി , കെടുകാര്യസ്ഥത, ജനദ്രോഹ നടപടികൾ പല തവണ വെളിച്ചത്തു കൊണ്ടു വന്നു നടപടി എടുപ്പിക്കാനായി. ഇങ്ങനെ ഇടപെടൽ ഉണ്ടായ പ്രശ്നങ്ങൾ പറയാൻ ഏറെ .ജനകീയ പ്രശ്നങ്ങളോട് മുഖം തിരിച്ചു നിന്നപ്പോൾ കളക്ടർ, പൊലീസ് മേധാവി അടക്കം ഉന്നത ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനം നടത്തി .ഒപ്പം നല്ല കാര്യങ്ങൾ ചെയ്ത ഉന്നത ഉദ്യോഗസ്ഥരെ പ്രശംസിച്ചും കോളമെഴുതി.
എല്ലാ തിങ്കളാഴ്ചയും'തിരുനക്കര ചുറ്റുവട്ടം ' കണ്ടില്ലെങ്കിൽ എന്തുകൊണ്ടെന്ന് വായനക്കാർ ചോദിക്കുന്ന സ്ഥിതി ഉണ്ടാക്കാനായെന്നത് കോളത്തിന്റെ ജനകീയതയും സദ്ദുദ്ദേശത്തോടെയുള്ള വിമർശനം ഇഷ്ടപ്പെടുന്നതിന്റെയും തെളിവാകുന്നു. നിരവധിഅവാർഡുകളം കോളത്തെ തേടിയെത്തി. ആവർത്തനം ഒഴിവാക്കി ഓരോ ആഴ്ചത്തേക്കുമുള്ള പുതിയ വിഷയങ്ങൾക്കായി തല പുകച്ചപ്പോൾ വിഷയം ചൂണ്ടിക്കാട്ടി തന്നു പ്രോത്സാഹിച്ചവർക്കും വിമർശനം ചൊരിഞ്ഞവർക്കും ഒരായിരം നന്ദി. ....
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |