കോട്ടയം : ഷാൻ വധത്തിൽ പൊലീസിന് വീഴ്ചയുണ്ടായില്ലെന്ന് ആവർത്തിക്കുമ്പോഴും കൊടുക്രിമിനൽ ക്രൂരകൃത്യം നിർവഹിച്ചത് പൊലീസിന്റെ നിരീക്ഷണത്തിലിരിക്കേയാണെന്ന് സമ്മതിച്ച് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ. തന്ത്രപ്രധാനമായ മേഖലയിലുണ്ടായ സംഭവത്തിൽ പൊലീസിന്റെ വീഴ്ച മറയ്ക്കാൻ എസ്.പി ആവർത്തിച്ച് ശ്രമിച്ചെങ്കിലും പല ചോദ്യങ്ങൾക്കും ഉത്തരമില്ലായിരുന്നു. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ജോമോൻ ഡിസംബർ 31 ന് കാപ്പ അഡ്വൈസറി ബോർഡിന്റെ ഉത്തരവ് വാങ്ങിയാണ് നഗരത്തിൽ തിരിച്ചെത്തിയതെന്നും അന്ന് മുതൽ ജോമോൻ നിരീക്ഷണത്തിലായിരുന്നെന്നും എസ്.പി പറഞ്ഞു. എന്നാൽ ഇങ്ങനെ നിരീക്ഷണത്തിലുള്ള ജോമോൻ എങ്ങനെ കഞ്ചാവ് അടക്കമുള്ള മാരക ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച ക്രൂരകൃത്യം നടത്താനായെന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. ജോമോൻ ടി.ബി റോഡിൽ നടത്തുന്ന കടയുടെ മറവിലുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും പൊലീസ് പരിശോധിച്ചില്ല. ഷാനിനെ തട്ടിക്കൊണ്ടു പോയതിന് ശേഷം പുലർച്ചെ മാതാവും സഹോദരിയും നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിലും ജോമോനായി തെരിച്ചിൽ നടത്തിയെന്നാണ് പൊലീസ് വാദം. എന്നാൽ ജോമോന്റെ കുടുംബവീടിനോട് ചേർന്നുള്ള ചതുപ്പു നിലത്തേയ്ക്ക് ഷാനുമായി പോവുകയും കൊന്ന് തിരികെ നഗരത്തിലൂടെ ചുമന്ന് കൊണ്ടുവരാനും കഴിഞ്ഞു. ഷാനിനായി പ്രത്യേക പരിശോധന നടത്തിയെന്ന് അവകാശപ്പെടുന്ന പൊലീസിന് നടുറോഡിലൂടെ മൃതദേഹം ചുമന്ന് കൊണ്ടുവന്നത് പോലും കാണാൻ കഴിഞ്ഞില്ല. ജോമോന്റെ ഫോൺ സ്വിച്ച് ഒഫ് ആയിരുന്നത് അന്വേഷണത്തിന് തടസമായെന്നും പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |