കോട്ടയം : പൊള്ളുന്ന ഈ ചൂടിൽ അല്പനേരം തണലത്തോ ഫാനിന് ചുവട്ടിലോ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. മാർച്ച് മാസം മരണച്ചൂടിൽ വലയുന്ന മൃഗങ്ങളെക്കുറിച്ച് ആരും ഓർക്കാറുമില്ല. മൃഗങ്ങൾക്ക് ഏറ്റവും കൂടുതൽ കരുതൽ നൽകേണ്ട സമയമാണിതെന്ന് വദഗ്ദ്ധർ പറയുന്നു. പശുക്കൾ മുതൽ ലവ്‌ബേർഡ്‌സിന് വരെ യഥാസമയം വെള്ളവും പരിചരണവും ലഭ്യമാക്കണം. ക്ഷീര കർഷകരാണ് പൊള്ളുന്ന വെയിലിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. പച്ചപ്പുൽ, വെള്ളം എന്നിവ കണ്ടെത്താൻ കഴിയാതെ വലയുകയാണ്. കർഷകരിൽ ഏറെയും വളർത്തുന്ന ജേഴ്‌സി, സങ്കരയിനം, ഹോസ്റ്റീൻ ഫ്രീഷ്യൻ തുടങ്ങിയ ഇനം പശുക്കൾക്ക് നിലവിലെ ചൂട് താങ്ങാവുന്നതിനുമപ്പുറമാണ്. നാടൻ പശുക്കൾ ഒരു പരിധി വരെ പ്രതിരോധിക്കുമെങ്കിലും ജീവിതോപാധിയായി നാടൻ പശുക്കളെ വളർത്തുന്നവരുടെ എണ്ണം കുറവാണ്.
കൂടുതൽ ശ്രദ്ധ വേണം
രാവിലെ 11 മുതൽ വൈകിട്ട് 5 വരെ കൂടുതൽ സൂക്ഷിക്കണം. ഈ സമയം വളർത്തുമൃഗങ്ങളെ വെയിലിനു വിട്ടുകൊടുക്കരുത്
മൃഗങ്ങൾ ശരീരതാപനില കുറയ്ക്കാൻ സ്വയം മുൻകരുതൽ സ്വീകരിക്കുമ്പോൾ ഇതിനു ശേഷിയില്ലാത്ത വിഭാഗമാണ് പക്ഷികൾ
തൊഴുത്തിൽ ചൂടിന്റെ വികിരണവും ശ്വാസവും തങ്ങി നിൽക്കുന്നത് പശുക്കളെ ക്ഷീണിപ്പിക്കും. ഇത് കറവയെ ബാധിക്കും
ചൂടുള്ളതു കൊണ്ടു മൃഗങ്ങളെ കുളിപ്പിക്കാം എന്നു കരുതരുത്. രാവിലെയും വൈകിട്ടും മാത്രം കുളിപ്പിക്കാം
പുറത്തു കെട്ടിയാൽ ചൂടിൽ നിന്ന് മാറി നിൽക്കാൻ മാത്രം ബുദ്ധിവികാസവും പശുവിനില്ല
ഉഷ്ണകാല മരുന്നുകൾ മൃഗാശുപത്രികളിൽ ലഭ്യമാണ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കാം
കന്നുകാലികൾക്കും പക്ഷികൾക്കും ആവശ്യം പോലെ വെള്ളം കുടിക്കാനുള്ള സൗകര്യമൊരുക്കണം. കന്നുകാലികൾക്ക് കിതപ്പ്, തളർന്നു വീഴൽ, വായിൽനിന്ന് നുരയും പതയും, പൊള്ളലേറ്റ പാട് തുടങ്ങി സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം മൃഗസംരക്ഷണ വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |