കോട്ടയം. പ്രളയം തകർത്ത കൂട്ടിക്കലിന് കരുതലൊരുക്കിയും വ്യവസായ, ആരോഗ്യ മേഖലകൾക്ക് പിന്തുണ നൽകിയും ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്. കോടിമതയിൽ ഖാദി വ്യവസായ പാർക്ക്, സ്‌കൂളുകളിലും ആശുപത്രികളിലും സൗരോർജ പ്ലാന്റുകൾ, പൊതുഅടുക്കളകൾ തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. 119. 88 കോടി രൂപ വരവും 109. 33 കോടി രൂപ ചെലവും വരുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് ടി.എസ്. ശരത് അവതരിപ്പിച്ചത്.
കൂട്ടിക്കലിലെ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും നവീകരണം, കുടിവെളള പദ്ധതികളുടെ പുനർ നിർമാണം, പശ്ചാത്തലമേഖലയുടെ വീണ്ടെടുപ്പ് എന്നിവയ്ക്കായി അഞ്ചു കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. കുറവിലങ്ങാട് സയൻസ് സിറ്റിയോടു ചേർന്ന് കുട്ടികളുടെ കളിയിടങ്ങൾ, താമസ സൗകര്യം, കംഫർട്ട് സ്‌റ്റേഷൻ, കെ.എം. സ്മാരക വിനോദ വിശ്രമകേന്ദ്രം എന്നിവ സ്ഥാപിക്കാൻ രണ്ടു കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
കോടിമതയിൽ ഖാദി ബോർഡിന്റെ സ്ഥലത്ത് ഖാദി ഉത്പന്നങ്ങളുടെ വിപണനത്തിനായി ഖാദി ടവർ സ്ഥാപിക്കാൻ ഒരു കോടി രൂപയാണ് വകയിരുത്തിയത്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരു കോടി രൂപയും ആംബുലൻസ് സൗകര്യം ഇല്ലാത്ത പഞ്ചായത്തുകൾക്ക് ലഭ്യമാക്കാൻ 50 ലക്ഷം രൂപയുടെ പദ്ധതിയും ബഡ്ജറ്റിലുണ്ട്. അഞ്ചു താലൂക്കുകളിലായി തെരഞ്ഞെടുക്കപ്പെട്ട അഞ്ചു കേന്ദ്രങ്ങളിൽ ആധുനിക വ്യായാമ കേന്ദ്രങ്ങൾക്ക് രണ്ടുകോടി രൂപയും വകയിരുത്തി. പ്രസിഡന്റ് നിർമല ജിമ്മി അദ്ധ്യക്ഷത വഹിച്ചു.
മറ്റ് പദ്ധതികൾ ഇവയാണ്.
വൃക്കരോഗികളുടെ ചികിത്സാർത്ഥം സാന്ത്വനകോട്ടയം പദ്ധതിക്ക് 4 കോടി.
ജലാശയ സംരക്ഷണത്തിന് ഒരുകോടി.
ലൈഫ് ഭവന പദ്ധതിക്ക് 8 കോടി.
ശുചിത്വം, മാലിന്യസംസ്‌കരണം, വനിതാ ഘടക പദ്ധതികൾക്ക് 4കോടി വീതം.
കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡറുകൾ എന്നിവരുടെ ക്ഷേമത്തിനായി 2 കോടി വീതം.
എതിർത്തും അനുകൂലിച്ചും ചർച്ചകൾ.
മുൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ഒന്നും നടപ്പിലാക്കാതെയാണ് പുതിയ ബഡ്ജറ്റെന്ന് പ്രതിപക്ഷ അംഗം നെബു ജോൺ കുറ്റപ്പെടുത്തി. ഭാവനാപൂർണമെന്നായിരുന്നു ഭരണകക്ഷിയംഗം ജോസ് പുത്തൻകാലായുടെ പ്രതികരണം. മികച്ച ബഡ്ജറ്റാണെന്നും എന്നാൽ കൂട്ടിക്കൽ ഉൾപ്പെടുന്ന മേഖലയ്ക്ക് കൂടുതൽ പരിഗണന വേണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. കേൾക്കാൻ രസമുള്ള ബഡ്ജറ്റാണെന്നും പ്രവർത്തിപഥത്തിൽ വരുന്നതിലാണ് കാര്യമെന്ന് ജോസ്‌മോൻ മുണ്ടയ്ക്കലും ബഡ്ജറ്റിന് 100ൽ 90 മാർക്ക് നൽകുന്നുവെന്ന് പ്രതിപക്ഷത്തെ റോസമ്മ സോണിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |