കോട്ടയം. ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വരവറിയിച്ചുകൊണ്ട് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിക്കൊന്നയും കണിവെള്ളരിയും കണികണ്ട് മലയാളികൾ കണ്ണ് തുറക്കുന്നത് പുതുവർഷത്തിലേയ്ക്കാണ്. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷ കൂടിയാണ് ഓരോ വിഷു ദിനവും.
കൊവിഡനന്തര വിഷുവിനെ വരവേൽക്കാനുള്ള തിരക്കിലായിരുന്നു ഇന്നലെ നാടും നഗരവും. രണ്ട് വർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾ അകന്നു മാറിയതോടെ മനംനിറഞ്ഞ് വിഷു ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആളുകൾ. വിലക്കയറ്റം ഉണ്ടെങ്കിലും വിഷു ആഘോഷം മാറ്റിവയ്ക്കാൻ മലയാളിക്ക് കഴിയില്ലെന്ന് തിരക്ക് തെളിയിക്കുന്നു. ഹോട്ടലുകളിലും മറ്റും വിഷുഫെസ്റ്റ്, വിഷുസദ്യ, പായസം, വസ്ത്രവ്യാപാരസ്ഥാപനങ്ങളിലും ഷോറൂമുകളിലും വിഷു ഓഫർ എന്നിവ ആഘോഷത്തിന്റെ ഭാഗമായുണ്ട്.
കണിവെള്ളരിയും കണിക്കൊന്നയും സദ്യവട്ടത്തിന് വേണ്ട സാധനങ്ങളും വാങ്ങാൻ എത്തിയവരുടെ വലിയ തിരക്കായിരുന്നു ഇന്നലെ നഗരത്തിൽ. വേനൽമഴയിൽ നല്ല പങ്കും കൊന്നപൂക്കൾ കൊഴിഞ്ഞതോടെ, തിരുനക്കര ക്ഷേത്രത്തിനു മുൻപിൽ കണിക്കൊന്നപൂക്കച്ചവടം പൊടിപൊടിച്ചു. ഒരു പിടിയ്ക്ക് 50 രൂപ വരെ ഈടാക്കി. നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരായിരുന്നു പ്രധാന വിൽപ്പനക്കാർ. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം വന്ന വിഷു ആഘോഷമാക്കുന്നതിന്റെ ഭാഗമായായിരുന്നു കണിക്കൊന്ന കച്ചവടമെന്ന് ഓട്ടോഡ്രൈവറായ ചന്ദ്രൻ പറഞ്ഞു.
കണിവെള്ളരി വാങ്ങാനും വലിയ തിരക്കായിരുന്നു. സ്വർണനിറത്തിലുള്ള വെള്ളരിക്കാണ് ഡിമാൻഡ്. പത്തുരൂപ മുതൽ വലുപ്പമനുസരിച്ചാണ് വില. ഓറഞ്ച് നിറത്തിലുള്ള ചെറിയ ബാംഗ്ലൂർ മത്തങ്ങയും കണിയൊരുക്കാൻ ചലർ വാങ്ങി. ചക്കയും പാതയോരത്ത് വിൽപ്പനയ്ക്ക് നിരന്നു. 600 രൂപമുതലാണ് ചക്കയുടെ വില. കണിയൊരുക്കുന്നതിന് 300 രൂപ മുതൽ 5000 രൂപ വരെ വിലുവരുന്ന ശ്രീകൃഷ്ണപ്രതിമകളും പാതയോരത്ത് വിൽക്കാൻ വച്ചിട്ടുണ്ടായിരുന്നു. വിഷുവിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പടക്കങ്ങൾ. തുടർച്ചയായി പെയ്ത മഴ ആദ്യം തണുപ്പിച്ചെങ്കിലും ഇന്നലെ പടക്ക വിപണിയും ഉഷാറായി. ഇന്നലെ ഒരു ദിവസമാണ് ആളുകൾ വാങ്ങുകയെന്നതിനാൽ തോന്നിയ വിലയ്ക്കാണ് പടക്കക്കച്ചവടം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |