കോട്ടയം . കെ പി സി സി പ്രസിഡന്റ് കെ സുധാകരനൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നാളെ കോട്ടയത്ത് ഡി സി സി നേതൃയോഗത്തിനെത്തുന്നു. സതീശൻ പങ്കെടുത്ത കെ റയിൽ പ്രചാരണ യോഗത്തിൽ നിന്ന് ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് വിട്ടുനിന്നതിനെതുടർന്ന് പാർട്ടി പ്രവർത്തകർക്കിടയിൽ ഉണ്ടായ ആശയ കുഴപ്പം അവസാനിപ്പിച്ച് കോൺഗ്രസ് പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാളെ രാവിലെ 10 ന് ദർശന ഓഡിറ്റോറിയത്തിൽ വിപുലമായ യോഗം വിളിച്ചിട്ടുള്ളത്. യോഗത്തിൽ നിന്ന് വിട്ടുനിന്നതിന് നാട്ടകം സുരേഷിനോട് നേതൃത്വം വിശദീകരണം തേടിയിരുന്നു. പാർട്ടി പ്രവർത്തകർക്ക് ഉണ്ടായ മാനസിക പ്രയാസത്തിൽ നിർവ്യാജം ഖേദ പ്രകടനം നടത്തിയതോടെ പ്രശ്നം ഒത്തുതീർന്നു.
ജില്ലയിൽ 5000 യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചെങ്കിലും ആയിരത്തിൽത്താഴെ കമ്മിറ്റികളേ ആയുള്ളൂ. അംഗത്വ വിതരണത്തിലും ലക്ഷ്യം പൂർത്തികരിക്കാൻ കഴിഞ്ഞില്ല. ആദ്യഘട്ടത്തിൽ കെ റെയിൽ വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയ നാട്ടകം സുരേഷ് പിന്നീട് പിന്നാക്കം പോയത് പാർട്ടി പ്രവർത്തകരിൽ അതൃപ്തിയ്ക്കിടയാക്കിയിരുന്നു. നേതൃയോഗത്തിൽ ഇതും ചർച്ചാ വിഷയമാകും.
കല്ലിടാൻ അനുവദിക്കില്ല . നാട്ടകം
കെ റയിലിന്റെ പേരിൽ ജില്ലയിൽ ഒരിടത്തും സർവെ നടത്താനോ കല്ലിടാനോ അനുവദിക്കില്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞു. യു ഡി എഫിന്റെയോ കോൺഗ്രസിന്റെയോ ആഭിമുഖ്യത്തിലല്ലാതെ പ്രാദേശിക തലത്തിലുള്ള ജനകീയ സമര സമിതിയുമായ് ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനം. അതനുസരിച്ച് പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |