കോട്ടയം . ഒരുകാലത്ത് മഹാത്മജിയുടെ പേരിലുള്ള ഈ ഗ്രന്ഥശാല നാടിന്റെ അക്ഷരവെളിച്ചമായിരുന്നു... ഇന്നോ? ചിതലരിച്ച പുസ്തകങ്ങളും, കാടുകയറി നിലംപൊത്താറായ കെട്ടിടവും അക്ഷരപ്രേമികളുടെ കരളലിയിക്കും. മറിയപ്പള്ളി മഹാത്മജി സ്മാരക ഗ്രന്ഥശാലയ്ക്കാണ് ഈ ദുർഗതി.
എം സി റോഡരികിൽ ആറ് സെന്റ് സ്ഥലത്ത് 1964 ൽ മുൻമുഖ്യമന്ത്രി ആർ.ശങ്കറാണ് വായനശാല ഉദ്ഘാടനം ചെയ്തത്. സോഷ്യൽമീഡിയ യുഗത്തിൽ ഇവിടേക്ക് ആരും തിരിഞ്ഞ് നോക്കാതെ വന്നതോടെ കെട്ടിടം കാടുകയറി. മേൽക്കൂര തകർന്നു, ടെലവിഷൻ ഉപയോഗശൂന്യമായി, പുസ്തകങ്ങൾ സൂക്ഷിച്ചിരുന്ന ഷെൽഫുകളുടെ അവസ്ഥയും സമാനം. ഇതോടെ ഇവിടം സാമൂഹ്യവിരുദ്ധരുടെ ഇടത്താവളമായി. സാഹിത്യ പ്രവർത്തക സംഘം വക ഇന്ത്യാ പ്രസ് സ്ഥിതി ചെയ്യുന്നത് ഇതിന് സമീപത്താണ്. ഇവിടെയാണ് അക്ഷര മ്യൂസിയം പദ്ധതി ആവിഷ്‌കരിക്കുന്നത്.
ഭൂരേഖകളില്ല, നഷ്ടപരിഹാരവും ലഭിച്ചില്ല.
1963 ൽ ഗവൺമെന്റ് പ്രത്യേക താത്പര്യമെടുത്ത് പൊന്നും വില നടപടിയിലൂടെ ഭൂമി ഏറ്റെടുത്ത് ലൈബ്രറിയ്ക്കായി വിട്ടുകൊടുക്കുകയായിരുന്നു. അതിനാൽ ഭൂമിയ്ക്ക് ഭൂരേഖയില്ല. എം സി റോഡ് വികസനത്തിനായി കെട്ടിടം സ്ഥിതി ചെയ്തിരുന്ന ഭാഗത്തെ രണ്ട് സെന്റ് റോഡിനായി വിട്ടുനൽകിയെങ്കിലും ഭൂരേഖകളില്ലാത്തതിനാൽ സർക്കാരിലേക്ക് എടുത്ത ഭൂമിയുടെ നഷ്ടപരിഹാരവും ലഭിച്ചില്ല. വിട്ടുകൊടുത്ത സ്ഥലത്തിന്റെ മിച്ച ഭൂമിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നിരവധി തവണ ശ്രമിച്ചെങ്കിലും ഭൂരേഖ ഇല്ലാത്തതിനാൽ അനുമതി ലഭിച്ചില്ല.
ലൈബ്രറി മുൻ പ്രസിഡന്റ് തോമസിന്റെ വാക്കുകൾ.
സർക്കാർ ഇടപെട്ട് പട്ടയം ലഭ്യമാക്കിയാൽ ലൈബ്രറിയ്ക്കായി പുതിയ കെട്ടിടം പണിയാൻ സാധിക്കും. നാടിന്റെ അക്ഷരദീപം കെടാതെ സൂക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |