കോട്ടയം. വില്ലൻപരിവേഷം ലഭിച്ചതോടെ ഷവർമ കച്ചവടത്തിൽ വൻ ഇടിവ്. അറേബ്യൻ ഭക്ഷണങ്ങളായ ഷവർമ, കുഴിമന്തി, അൽഫാം, ബാർബി ക്യൂ തുടങ്ങിയവ ന്യൂജെൻ പിള്ളേരിൽ തരംഗമായിരുന്നെങ്കിലും ഷവർമ കഴിച്ചതിന് പിന്നാലെയുള്ള മരണവും തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയുമൊക്കെ കച്ചവടം പകുതിയിലും താഴേയ്ക്കെത്തിച്ചെന്ന് കടഉടമകൾ പറയുന്നു.
അവധിക്കാലമായതോടെ അറേബ്യൻ വിഭവങ്ങളുടേ മാർക്കറ്റ് പതിവില്ലാത്ത വിധം ഉയർന്നിരുന്നു. കുട്ടികളടക്കം ബേക്കറികളിലും ഹോട്ടലുകളിലും അറേബ്യൻ വിഭവങ്ങൾ മാത്രം തേടിയെത്തുമായിരുന്നു. പെരുന്നാളിന് ശേഷം കച്ചവടം വീണ്ടും ഉയരുന്നതിനിടെയാണ് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചയായത്. ഇതോടെ മാതാപിതാക്കൾ കുട്ടികളെ കർശനമായി വിലക്കുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിന് സമീപം മലബാർ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച മെഡിക്കൽ വിദ്യാർത്ഥിനിക്ക് ഭക്ഷ്യ വിഷബാധയേൽക്കുകയും ചെയ്തു.
വിൽപ്പന കൂടിയത് കൊവിഡ് കാലത്ത്.
ജില്ലയിൽ വ്യാപകമായി വെജിറ്റേറിയൻ ഹോട്ടലുകൾ പൂട്ടുകയും അറേബ്യൻ വിഭവങ്ങളുമായി ഹോട്ടലുകളും ബേക്കറികളും തുറക്കുകയും ചെയ്തത് ലോക്ക് ഡൗണിന് ശേഷമാണ്. ജില്ലയിൽ ആകമാനം അമ്പതിലേറെ പുതിയ സ്ഥാപനങ്ങൾ മുളച്ചു. ജോലി നഷ്ടമായ പ്രവാസികൾ ഈ മേഖലയിലേയ്ക്ക് കടന്നു. നാലുമണിച്ചായ കുടിക്കാൻ പോകുന്നവർ പോലും ഷവർമ കഴിക്കുന്നത് ശീലമായി. കമ്പിയിൽ കോർത്ത ഈ ചിക്കൻ വിഭവം ലക്ഷങ്ങളുടെ വിപണിയാവുകയും ചെയ്തു.
12 ഹോട്ടലുകൾക്ക് പിഴ.
ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നലെ 32 ഇടത്ത് നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.
ഭക്ഷ്യസുരക്ഷാ വിഭാഗം മേധാവി അലക്സ് കെ.ഐസക് വ്യക്തമാക്കുന്നു.
ആഹാര സാധനങ്ങൾ വിൽക്കുന്നയിടങ്ങളിൽ ജില്ലയിൽ പരിശോധന തുടരുകയാണ്. കർശനമായ നടപടിയുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |