കോട്ടയം. മൺസൂൺകാല വിനോദ സഞ്ചാരികൾക്കായി ലക്ഷ്യമിട്ട ശിക്കാര വള്ളങ്ങൾ ഉദ്ഘാടനത്തിനായി കാക്കുന്നു. ഉൾനാടൻ വിനോദ സഞ്ചാരത്തേയും ജലഗതാഗതത്തേയും പ്രോത്സാഹിപ്പിക്കുന്നതിന് വിനോദ സഞ്ചാരവകുപ്പും ഡി.റ്റി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന പൈതൃക ജലയാത്രയുടെ ഭാഗമായാണ് ശിക്കാര വള്ളം ഒരുക്കിയത്. കൊവിഡ് മൂലം തകർന്ന ജലടൂറിസത്തെ കരകയറ്റുന്നതിനായാണ് ഉൾനാടൻ ജലഗതാഗത ടൂറിസം നൂനത ആശയങ്ങളുമായി രംഗത്തെത്തിയത്. കായൽപ്പരപ്പിലൂടെ വലിയ വള്ളങ്ങളും ബോട്ടുകളും സർവീസ് നടത്തുന്നുണ്ടെങ്കിലും ഉൾനാടൻ ജലപാത പലപ്പോഴും ടൂറിസത്തിൽ നിന്നും വിട്ടു നിൽക്കുന്ന സ്ഥിതിയാണ്.
പദ്ധതിയുടെ ട്രയൽ റൺ ഫെബ്രുവരി മൂന്നിന് മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചിരുന്നു. എന്നാൽ ആറിൽ പോള നിറഞ്ഞതിനാലും മറ്റും ശിക്കാരവള്ളത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. സ്വകാര്യ വ്യക്തികളുടെ പക്കൽ ശിക്കാര വള്ളങ്ങൾ ഉണ്ടെങ്കിലും സർക്കാർ തലത്തിൽ ആദ്യമായാണ് ശിക്കാര വള്ളം എത്തിക്കുന്നത്. നിലവിൽ രണ്ട് ശിക്കാര വള്ളങ്ങൾ ജില്ലയിലുണ്ട്. ഇവ എറണാകുളത്ത് നിന്നാണ് കോടിമതയിലെ ബോട്ട് ജെട്ടിയിൽ എത്തിച്ചത്. ആദ്യം എത്തിച്ച വള്ളം മലരിക്കൽ ടൂറിസത്തിനായി ലീസിനു നൽകിയിരുന്നു.
20 പേർക്ക് സഞ്ചരിക്കാവുന്ന ചെറിയ വള്ളമാണ് ശിക്കാര. ജീവനക്കാരായി സ്രാങ്ക് അടക്കം മൂന്നു പേരാണ് ഉണ്ടാവുക. 17 സീറ്റാണ് സഞ്ചാരികൾക്കുള്ളത്. വീതി കുറഞ്ഞ ജലപാതകളിലൂടെ സർവീസ് നടത്താനാണ് പദ്ധതി. ഇതിനായുള്ള റൂട്ടും ക്രമീകരിച്ചു. പരീക്ഷണാർത്ഥം കുമരകം ചീപ്പുങ്കലിൽ നിന്ന് മണിയാപറമ്പ് കൊട്ടാമ്പുറം വഴി മാന്നാനം കടവു വരെയും യാത്ര നടത്തുകയും ചെയ്തു. വിനോദ സഞ്ചാരത്തിനൊപ്പം തീർത്ഥാടന ടൂറിസത്തിന്റെ സാദ്ധ്യതകൾ കൂടി പ്രയോജനപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും. ഇതിന്റെ ഭാഗമായി പള്ളികൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേയ്ക്കും സർവീസ് നടത്തും.
ട്രയൽ റൺ നടത്തിയെങ്കിലും ഔപചാരിക ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. ഉദ്ഘാടനത്തിനു ശേഷം സർവീസ് ആരംഭിക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |