കോട്ടയം. സർക്കാർ ഉടമസ്ഥതയിൽ കൂടുതൽ മില്ലുകൾ ആരംഭിച്ച് കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് സ്വകാര്യമില്ലുകളുടെ ചൂഷണം അവസാനിപ്പിക്കുകയെന്നത് നടക്കാത്ത സുന്ദരസ്വപ്നമാകുന്നു.
കൂടുതൽ സർക്കാർമില്ലും നേരിട്ടുള്ള സംഭരണവും സംസ്ഥാന ബഡ്ജറ്റിൽ വർഷങ്ങളായി ഇടം പിടിക്കാറുണ്ടെങ്കിലും കടലാസ് പദ്ധതിയായി അവശേഷിക്കുകയാണ് .
കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന കോട്ടയം,ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്കായി വെച്ചൂർ മാത്രമാണ് ഒരു സർക്കാർ മില്ലുള്ളത്. ഇത് വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ചതാണ്. വൈക്കത്ത് മില്ല് തുറക്കാൻ സർക്കാർ പഠനം നടത്തിയെങ്കിലും വെള്ളത്തിൽ ഉപ്പിന്റെ അംശമുള്ളതിനാൽ പ്രോസസിംഗ് പരാജയപ്പെടുമെന്ന റിപ്പോർട്ടോടെ പദ്ധതി ഉപേക്ഷിച്ചു. എന്നാൽ സ്വകാര്യമില്ലുകളുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം.
മില്ലുകളുടെ ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ ഏതാനും വർഷം മുമ്പ് നേരിട്ട് നെല്ല് സംഭരണം തുടങ്ങിയെങ്കിലും ആവശ്യത്തിന് ഗോഡൗണില്ലാതെ തുടക്കത്തിലേ പാളി. ഇതോടെ സ്വകാര്യമില്ലുകളെ വീണ്ടും സംഭരണചുമതല ഏൽപ്പിക്കേണ്ടി വന്നു.
സ്വകാര്യമില്ലുകളെ നിയന്ത്രിക്കാൻ സർക്കാരിന് ഇന്നും കഴിയുന്നില്ല. കൈകാര്യ ചെലവ് അടക്കം നെല്ലിന് ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ വിലയായ കിലോയ്ക്ക് 28 രൂപ 12 പൈസ നൽകുന്നത് കേരളത്തിലാണ് . മറ്റു സംസ്ഥാനങ്ങളിൽ പരമാവധി 19.40 രൂപയാണ് . കൂടിയ വിലയുടെ പ്രയോജനം ഇന്നും കേരളത്തിലെ കർഷകർക്ക് ലഭിക്കുന്നില്ല. നെല്ലിന്റെ നനവിന് 10 മുതൽ 15 ശതമാനം വരെ സ്വകാര്യമില്ലുകൾ കുറക്കും. എന്നിട്ടും സർക്കാരിന് ഇടപെടാൻ കഴിയുന്നില്ല. നനഞ്ഞ നെല്ല് 24 മണിക്കൂറിനുള്ളിൽ കിളിർക്കും. പാടത്ത് കൂട്ടിയിട്ട നെല്ല് മഴയിൽ വെള്ളത്തിലായതോടെ അടിയന്തിരമായി സംഭരിക്കണമെന്ന് സർക്കാർ അന്ത്യശാസനത്തിന് പുല്ല് വിലയാണ് മില്ലുടമകൾ നൽകിയത്. ഇപ്പോഴും ടൺ കണക്കിന് നെല്ല് പല പാടത്തും വെള്ളം കയറി കിളിർത്ത അവസ്ഥയിൽ കിടക്കുകയാണ്.
സഹകരണ മേഖലയിൽ മില്ല് ആരംഭിക്കുന്നതിന്റെ ഭാഗമായി സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എം. രാധാകൃഷ്ണനെ ചെയർമാനായി നിയമിച്ച് കേരള പാഡി പ്രൊക്യൂർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ ഒാപ്പറേറ്റീവ് സൊസൈറ്റി സർക്കാർ രൂപീകരിച്ചു. ജില്ലയിൽ രണ്ട് മില്ലുകൾ കൂടി സഹകരണ മേഖലയിൽ ആരംഭിക്കാനാണ് പദ്ധതിയെങ്കിലും നടപടി ആയിട്ടില്ല.
നെല്ലിന് കിലോയ്ക്ക്
28 രൂപ 12 പൈസ .
പരിഹരിക്കാത്ത പ്രശ്നങ്ങൾ.
കൂടിയ വിലയുണ്ടായിട്ടും കർഷകർക്ക് പ്രയോജനം ലഭിക്കുന്നില്ല.
സർക്കാർ നിർദേശങ്ങൾ സ്വകാര്യമില്ലുകൾ അവഗണിക്കുന്നു.
പൊതുമേഖല മില്ലുകൾ സ്ഥാപിക്കാൻ സർക്കാർ തയ്യാറാകുന്നില്ല.
സർക്കാർ നേരിട്ട് നെല്ലു സംഭരിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.
കൃഷി മന്ത്രി പി. പ്രസാദ് പറയുന്നു.
കൊയ്ത നെല്ല് ഉണക്കി സംഭരിക്കാൻ സർക്കാർ സംവിധാനമൊരുക്കും. ചൂഷണത്തിന് കർഷകരെ വിട്ടു കൊടുക്കില്ല. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ചുള്ള ക്രോപ്പ് കലണ്ടറും വിത്തിനങ്ങളും കർഷകർക്ക് നൽകും. ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ കർഷക പ്രതിനിധികളുടെ യോഗം അടിയന്തരമായി വിളിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |