കോട്ടയം. അജൈവമാലിന്യശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ് പദ്ധതി പ്രവർത്തനം ജില്ലയിൽ അവസാന ഘട്ടത്തിലെത്തി. വീടുകൾ, സ്ഥാപനങ്ങൾ, ആശുപത്രികൾ, ഓഡിറ്റോറിയങ്ങൾ, ആരാധനാലയങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മാലിന്യ സംസ്‌കരണം ഇനി എളുപ്പമാകും.
മാലിന്യ സംസ്‌കരണ മേഖലയിലെ മുഴുവൻ പ്രവർത്തനങ്ങളും ഓൺലൈനായി സംസ്ഥാന തലം മുതൽ വാർഡ് തലം വരെ മോണിറ്റർ ചെയ്യുന്നതാണ് കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിതമിത്രം ഗാർബേജ് ആപ്. വിശദമായ ഡാറ്റാബേസ്, സേവനദാതാക്കൾക്കും ടെക്‌നീഷ്യന്മാർക്കുമുള്ള കസ്റ്റമർ ആപ്, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ സമഗ്രവിവരങ്ങൾ ഉൾക്കൊള്ളുന്ന വെബ്‌പോർട്ടൽ എന്നിവ ചേർന്നതാണ് പദ്ധതി . ജില്ലയിൽ 21 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും ആദ്യം നടപ്പാക്കും.
പദ്ധതി നപ്പാക്കുന്നത്.
തൃക്കൊടിത്താനം, വാകത്താനം, പായിപ്പാട്, മാടപ്പള്ളി, പനച്ചിക്കാട്, പുതുപ്പള്ളി, അയ്മനം, വാഴൂർ, നെടുങ്കുന്നം, കിടങ്ങൂർ, പള്ളിക്കത്തോട്, അകലക്കുന്നം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, വെളിയന്നൂർ, പഞ്ചായത്തുകൾ. ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകൾ. കെൽട്രോണു മായി ഈ തദ്ദേശസ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പിട്ടു . ആപ്ലിക്കേഷന്റെ ഉപയോഗം സംബന്ധിച്ച് ജനപ്രതിനിധികൾക്കും ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള പരിശീലനം ആരംഭിച്ചു. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കില എന്നിവയുടെ സഹകരണത്തോടെയാണ് ഹരിത മിത്രം ആപ്ലിക്കേഷൻ വികസിപ്പിച്ചത്.
സമഗ്രമായ ആപ്പ്.
മലിനീകരണ പ്രശ്നങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് ലൊക്കേഷൻ മാപ്പുപയോഗിക്കാനും, മാലിന്യവും പാഴ് വസ്തുക്കളും നീക്കം ചെയ്യുന്നതിനുപയോഗിക്കുന്ന വാഹനങ്ങളുടെ സഞ്ചാരദിശ ജി.പി.എസ് സംവിധാനം വഴി ട്രാക്ക് ചെയ്യാനും സാധിക്കും. മാലിന്യ സംസ്‌കരണം തൽസമയം നിരീക്ഷിക്കുന്നതിനുള്ള ഡാഷ്ബോർഡ് ഉൾപ്പടെയുള്ള സമഗ്രമായ വെബ് പോർട്ടൽമാനേജ്മെന്റ് പുതിയ സംവിധാനത്തിലുണ്ടാകും. ക്യു ആർ കോഡ് വഴി വീടുകളും സ്ഥാപനങ്ങളും ഹരിത മിത്രം ആപ്പിന്റെ ഭാഗമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.
യൂസർഫീ ലഭിക്കാത്തത് ഹരിതകർമ്മ സേന നേരിടുന്ന വെല്ലുവിളിയായിരുന്നു.
ആപ്പ് വരുന്നതോടെ യൂസർഫീ നൽകാത്ത വീടുകളെയും സ്ഥാപനങ്ങളെയും എളുപ്പത്തിൽ കണ്ടുപിടിക്കാനാകും. ഇതിലൂടെ വാതിൽപ്പടി ശേഖരണം കൂടുതൽ കാര്യക്ഷമമാകും. ഗുണഭോക്താക്കൾക്ക് സേവനം ആവശ്യപ്പെടുന്നതിനും ഫീസ് അടയ്ക്കുന്നതിനും ആപ്പിൽ സംവിധാനമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |