കോട്ടയം. കൊവിഡ് കാലത്ത് കൊറോണ പഴമെന്ന് വിശേഷിപ്പിക്കപ്പെട്ട റംബുട്ടാൻ വീണ്ടും കടകളിൽ എത്തിത്തുടങ്ങി. പഴക്കടകളിൽ ചുവപ്പും മഞ്ഞയും നിറത്തിലുള്ള റംബൂട്ടാൻ തൂക്കിയിട്ടിരിക്കുന്നതു കണ്ട് ആളുകൾ വാങ്ങാനെത്തുന്നുണ്ട്. സീസൺ തുടക്കമായതിനാൽ ഇപ്പോൾ കിലോയ്ക്ക് 200 രൂപവരെയാണ് വില. കൂടുതലായി സ്റ്റോക്കെത്തുന്നതോടെ വില പകുതികണ്ട് കുറയും.
ഇപ്പോൾ ജില്ലയുടെ പല ഭാഗത്തും റംബൂട്ടാൻ കൃഷിചെയ്യുന്നുണ്ട്. മിക്കവാറും എല്ലാ വീടുകളിലും ഉണ്ടെന്നു പറയാം. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസമെത്തുമ്പോഴാണ് ശരിക്കുമുള്ള വിളവെടുപ്പ് കാലം. പലയിടത്തും കായ്ച്ച് വരുന്നതേ ഉള്ളൂ. മഴക്കാലത്ത് മൂത്തു പാകമാകുന്ന പഴമാണ് റംബുട്ടാൻ. മാംഗോസ്റ്റിൻ, ലച്ചി തുടങ്ങിയ പഴങ്ങളുടെ കൂട്ടത്തിൽപ്പെടുന്ന റംബുട്ടാൻ ലോകത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം തായ്‌ലൻഡ് ആണ്. ചുവുപ്പ്, മഞ്ഞ, കടും മഞ്ഞ നിറത്തിലാണ് ലഭിക്കുന്നത്. രോമനിബിഡമായ പുറം തോടിനുള്ളിലാണ് കഴിക്കാൻ കഴിയുന്ന മാംസളഭാഗം. കുരുവിൽ നിന്ന് മാംസളഭാഗം അടർന്നു പോരാത്ത ഇനം ആദ്യകാലത്ത് ഉണ്ടായിരുന്നു. അത്തരം റംബുട്ടാൻ ഇപ്പോൾ ആർക്കും വേണ്ട. കഴിക്കുന്നതിനിടെ കുരു വിഴുങ്ങിപ്പോകാനുള്ള സാദ്ധ്യതയുള്ളതിനാൽ കുട്ടികൾക്ക് അത് കൊടുക്കുന്നത് അപകടമാണ്. മുൻ വർഷങ്ങളിൽ ഇതു കഴിച്ച് ശ്വാസം മുട്ടി കുട്ടികൾ മരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുരു മാംസളഭാഗത്തുനിന്ന് വേർപെടുത്തിയെടുക്കാവുന്ന ഹൈബ്രിഡ് ഇനങ്ങളാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്.
ലാഭകരമായ കൃഷി.
റംബുട്ടാൻ സ്വാദിഷ്ഠവും പോഷകസമ്പുഷ്ടവുമാണ്. ജൂൺ മുതൽ നവംബർ വരെയുള്ള മഴക്കാലമാണ് കൃഷി ചെയ്യാൻ പറ്റിയ സമയം. വലിയ ചെലവില്ലാതെ ലാഭകരമായി ചെയ്യാൻ പറ്റുന്ന കൃഷിയായതുകൊണ്ടുതന്നെ ഇപ്പോൾ നഴ്‌സറികളിൽ റംബുട്ടാൻ തൈകൾക്ക് ആവശ്യക്കാർ ഏറിയിട്ടുണ്ട്. വലിയ പൊക്കം വയ്ക്കാത്ത ബഡ് ചെയ്ത തൈകൾ മൂന്നു വർഷത്തിനുള്ളിൽ കായ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |