കോട്ടയം. ആറ് വർഷമായി നിർമാണ പ്രവർത്തനങ്ങൾ നിലച്ച കോടിമത രണ്ടാം പാലം പണി പുനരാരംഭിക്കാൻ വഴി തെളിഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുൻ കൈയെടുത്ത് പൊതു മരാമത്ത് മന്ത്രി റിയാസുമായി നടത്തിയ ചർച്ചയിൽ പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ ടെണ്ടർ വിളിക്കാൻ തീരുമാനമായി.
അപ്രോച്ച് റോഡിൽ വരുന്ന രണ്ട് വീട്ടുകാരെ ഒഴിപ്പിക്കുന്നതിൽ കാലതാമസം വന്നതിനാൽ പണി നിറുത്തി കരാറുകാരൻ സ്ഥലം വിട്ടിരുന്നു. പിന്നീട് വീട്ടുകാരെ ഒഴിപ്പിച്ചെങ്കിലും കരാറുകാരൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തി. തുടർന്നാണ് അയാളെ ഒഴിവാക്കി അവശേഷിക്കുന്ന ഭാഗം പൂർത്തിയാക്കാൻ പുതുക്കിയ ടെണ്ടർ വിളിക്കാൻ തീരുമാനമായത്. നിയമനടപടികൾ ഇരുഭാഗത്തും ഉണ്ടാകില്ലെന്ന് പഴയ കരാറുകാരനുമായി ധാരണയിലുമെത്തി.
മണ്ണിട്ടു നികത്തി അപ്രോച്ച് റോഡ് നിർമിക്കുന്ന പഴയ കരാറിന് പകരം ഇനി സ്ലാബുകൾ വാർത്ത് റോഡ് നിർമിക്കാൻ തീരുമാനിച്ചതിനാൽ പുതിയ പദ്ധതിയായി ടെണ്ടർ വിളിക്കും. മഴക്കാലം കഴിയുന്നതോടെ നിർമാണ ജോലികൾ ആരംഭിക്കാനാണ് തീരുമാനം.
തുടങ്ങിയത് 2015ൽ.
2015ലായിരുന്നു നിർമാണ ജോലികൾ ആരംഭിച്ചത്. അപ്രോച്ച് റോഡിനാവശ്യമായ സ്ഥലമെടുപ്പ് പൂർത്തിയാക്കാതെയായിരുന്നു പാലം പണി. രണ്ട് വീട്ടുകാരെ ഒഴിപ്പിക്കാൻ കഴിയാതെ വന്നതോടെ നിർമാണം സ്തംഭിച്ചു. ഇതിന് പിന്നിൽ രാഷ്ട്രീയമെന്ന ആരോപണവും ശക്തമായിരുന്നു. ഏറെ കാലത്തിനു ശേഷം ഇവരെ പുനരധിവസിപ്പിച്ചെങ്കിലും പണി മുന്നോട്ടു നീങ്ങിയില്ല.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറയുന്നു.
പാലം പൂർത്തിയാക്കാൻ ആറ് കോടി രൂപ ഇനിയും ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. നേരത്തേ ഫണ്ട് അനുവദിച്ചിട്ടുള്ളതിനാൽ പണത്തിന്റെ പ്രശ്നമില്ല. പുതിയ ടെണ്ടറായാൽ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കാം. രണ്ട് പാലവും കൂടി നൂറ് അടിയിലേറെ വീതി വരും. കോടിമത ഭാഗത്തെ തിരക്ക് ഇതോടെ ഒഴിവാകും. പത്രാധിപർ സ്ക്വയറിന് കൂടുതൽ ശ്രദ്ധ ലഭിക്കും വിധം നിലനിറുത്തിയായിരിക്കും അപ്രോച്ച് റോഡ് പൂർത്തിയാക്കുക. പാലം പണി ദീർഘകാലം സ്തംഭിച്ചതിന് പിന്നിലെ രാഷ്ട്രീയത്തെക്കുറച്ച് പറയുന്നില്ല . വികസനത്തിൽ രാഷ്ട്രീയം പാടില്ലെന്ന അഭിപ്രായമാണ് എന്നും ഉള്ളത്. പാലം പണി സ്തംഭിപ്പിക്കാൻ പാര പണിതവർക്കും പാലം പൂർത്തിയായി ഗതാഗത കുരുക്ക് ഇല്ലാതാകുന്നതിന്റെ പ്രയോജനം ലഭിക്കുമെന്ന കാര്യം മറക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |