കോട്ടയം. ജില്ലയിലെ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം പൂട്ടുന്നു. വിവരസാങ്കേതിക വിദ്യയുടെ വരവോടെ വിവിധ സർക്കാർ വകുപ്പുകളിലേയും ബി.എസ്.എൻ.എൽ, യൂണിവേഴ്‌സിറ്റികൾ എന്നിവിടങ്ങളിലെയും ബിൽതുകകളും ഫീസുകളും അതത് ഓഫീസിൽ പോയി ക്യൂ നിൽക്കാതെ ഒറ്റ ഓഫീസിൽ അടക്കാവുന്ന സംവിധാനമാണ് ഫ്രണ്ടസ് ജനസേവാ കേന്ദ്രങ്ങൾ. ഒരു ജില്ലയിൽ ഒരെണ്ണം എന്ന നിലയിൽ ഇത് സംസ്ഥാനത്തെമ്പാടും സ്ഥാപിച്ചു. കോട്ടയം ജില്ലയിൽ നാഗമ്പടത്താണ് ഈ കേന്ദ്രം .
സർവീസ് ചാർജ് ഈടാക്കാതെ ബില്ലടയ്ക്കാൻ സൗകര്യമൊരുക്കിയതോടെ 2000 ൽ തുടക്കമിട്ട ഫ്രണ്ട്സ് വളരെ പെട്ടെന്ന് ജനപ്രിയമായി. 32 പേരാണ് നാഗമ്പടത്തെ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. പ്രോജക്ട് മാനേജർ, കമ്പ്യൂട്ടർ ടെക്‌നീഷ്യൻ എന്നിവർ മാത്രമാണ് ജനസേവന കേന്ദ്രത്തിലെ ജീവനക്കാർ. മറ്റുള്ളവരെ അതത് സർക്കാർ വകുപ്പുകളിൽ നിന്ന് വർക്ക് അറേൻ്ജ്മെന്റിൽ നിയമിക്കുകയാണ്. കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ, വാട്ടർ അതോറിറ്റി, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ബില്ലുകളാണ് നിലവിൽ ഇവിടെ അടയ്ക്കുന്നത്. രാവിലെ 9 മുതൽ 2 വരെയും ഉച്ചയ്ക്ക് 2 മുതൽ 7 വരെയുമായിരുന്നു പ്രവർത്തനം. മുൻപ് എട്ട് ലക്ഷം രൂപ വരെ ദിവസേന കളക്ഷനുണ്ടായിരുന്നു. ഇന്ന് ഒന്നരലക്ഷം രൂപയിൽ താഴെയായി.
അക്ഷയകേന്ദ്രങ്ങളെ സഹായിക്കാൻ.
കേരള ഐ.ടി മിഷന്റെ കീഴിലാണ് ഈ ഓഫീസ് പ്രവർത്തിക്കുന്നത്. പ്രവർത്തന മികവുകൊണ്ട് നിരവധി തവണ കേന്ദ്ര, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അതിവേഗം സേവനങ്ങൾ ലഭ്യമാകുന്നത് കൊണ്ട് ഈ ഓഫീസുകളിലേക്ക് ജനങ്ങൾ ഒഴുകിയെത്തിയിരുന്നു. ഐ.ടി മിഷന്റെ തന്നെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യസംരംഭമായ അക്ഷയകേന്ദ്രങ്ങളെ സഹായിക്കാനാണ് ഫ്രണ്ട്‌സ് ജനസേവാ കേന്ദ്രങ്ങൾ നിറുത്തുന്നതെന്നാണ് ആരോപണം. ഫ്രണ്ട്‌സ് ജനസേവന കേന്ദ്രങ്ങൾ നിറുത്തലാക്കുമ്പോൾ വിവരസാങ്കേതിക വിദ്യയിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്ത വയോജനങ്ങൾ ഉൾപ്പെടെയുള്ള സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |