കോട്ടയം . അതിരാവിലെ, ഒരു ഗ്ലാസ് കട്ടൻ കാപ്പിയും ദിനപത്രവും കോട്ടയംകാരുടെ ശീലങ്ങളിലൊന്നാണ്. ഇതിൽ നിന്ന് ചായയിലേയ്ക്ക് മാറേണ്ട സ്ഥിതിയാണ്. പാചകവാതകം, പെട്രോൾ, പച്ചക്കറി തുടങ്ങിയവയുടെ വില വർദ്ധനവിന് പുറമേ, അടുക്കളയുടെ താളം തെറ്റിച്ച് കാപ്പിപ്പൊടിയുടെ വിലയും വർദ്ധിച്ചു. കിഴക്കൻ മേഖലയിലെ മഴയും കാലാവസ്ഥയിലെ മാറ്റവുമാണ് വില വർദ്ധനവിന് കാരണം. നവംബർ, ഡിസംബർ മാസങ്ങളാണ് വിളവെടുപ്പ് സീസൺ. എന്നാൽ ഇത്തവണ വിളവ് കാര്യമായില്ലെന്ന് കർഷകരും വ്യാപാരികളും പറയുന്നു. 160 രൂപയാണ് കാപ്പിയുടെ വില. കാപ്പിപ്പൊടിയ്ക്ക് 280 രൂപയ്ക്ക് മുകളിലും. ചില്ലറ വിൽപ്പന വിലയിൽ ഇതിലും വലിയ വ്യത്യാസമുണ്ടാകും. മദ്ധ്യകേരളത്തിൽ കാപ്പിപൊടി കൂടുതലായി ഉപയോഗിക്കുന്നത് കോട്ടയംകാരാണ‌്. എന്നാൽ കാപ്പിപ്പൊടി വില വർദ്ധനയുടെ പ്രയോജനം കർഷകർക്കു ലഭിക്കുന്നില്ല. കാപ്പി കൃഷിയും കുറഞ്ഞ സ്ഥിതിയാണ്.
മുൻപ് റബർതോട്ടങ്ങളിലും പുരയിടങ്ങളിലും കാപ്പിക്കുരു വ്യാപകമായി ഇടവിളയായി കൃഷി ചെയ്തിരുന്നെങ്കിലും ഇപ്പോൾ പലരും മരം വെട്ടിക്കളയുകയാണ്. നാടൻ കാപ്പിക്കുരു കിട്ടാനില്ല. ഉയരം കുറഞ്ഞ റോബസ്റ്റ കാപ്പികളാണ് ഇപ്പോൾ കൂടുതലായി കൃഷി ചെയ്യുന്നത്. ഇവ മഴ പെയ്യുമ്പോൾ വേഗത്തിൽ അഴുകും. നാടൻ ഇനത്തിൽപ്പെട്ട കാപ്പിക്കുരു അഴുകിയാലും പരിപ്പ് ഉപയോഗിക്കാൻ സാധിക്കും.
കാപ്പിക്കുരുവിന് ക്ഷാമം നേരിട്ടതോടെ, കമ്പനികൾ വില്ക്കുന്ന കാപ്പിപൊടിയിൽ തിപ്പൊലി എന്ന തവിട് മാതൃകയിലുള്ള വസ്തു കൂടെ ചേർത്തും മറ്റ് കൃത്രിമങ്ങൾ കാട്ടിയുമാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്. വ്യാജ കാപ്പിപൊടി നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ ശക്തമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കാപ്പിക്കുരു. 137 രൂപ
കാപ്പിപ്പൊടി. 280 രൂപ
കാപ്പികൃഷി മേഖലകൾ .
മേലുകാവ്.
പാമ്പാടി.
എരുമേലി.
മണിമല.
കറുകച്ചാൽ.
കാഞ്ഞിരപ്പള്ളി.
പാലാ.
പൂഞ്ഞാർ.
കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എബി ഐപ്പ് പറയുന്നു.
കാപ്പിക്കുരു സംഭരിക്കാനുള്ള യാതൊരു സംവിധാനവും ജില്ലയിലില്ല. മുൻപ് കോഫി ബോർഡിന്റെ നേതൃത്വത്തിലാണ് സംഭരിച്ചിരുന്നത്. എന്നാൽ ഇത് നിറുത്തലാക്കി. നിലവിൽ കാപ്പിപ്പൊടി നിർമിക്കുന്ന ചെറിയ കമ്പനികൾക്കാണ് കാപ്പിക്കുരു നൽകുന്നത്. ഇവിടെ കർഷകന് ന്യായമായ വില ലഭിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |