കോട്ടയം . മൂലമറ്റം പവർ ഹൗസിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് മിച്ചമുള്ള ജലം മീനച്ചിലാറിലേയ്ക്ക് എത്തിച്ച് വർഷം മുഴുവൻ ഒഴുക്ക് നിലനിറുത്തുന്ന മീനച്ചിൽ റിവർവാലി പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആറംഗ സമിതിയെ മന്ത്രി റോഷി അഗസ്റ്റിൻ നിയോഗിച്ചു. പദ്ധതി യാഥാർത്ഥ്യമായാൽ മീനച്ചിലാറിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്ന കർഷകർക്കും കുടിവെള്ള പദ്ധതികൾക്കും ഏറെ പ്രയോജനകരമാകും. മീനച്ചിലാറിന്റെ ഇരു കരകളിലുമുള്ള കർഷകരുടെ ദീർഘകാലമായുള്ള ആവശ്യംകൂടി പരിഗണിച്ചാണ് തീരുമാനം. 1970 ലാണ് പദ്ധതി ആശയം കൊണ്ടുവരുന്നത്. അടുക്കം പ്രദേശത്ത് മിനിഡാം നിർമിച്ച് ജലം തടഞ്ഞ് നിറുത്തി മീനച്ചിലാറ്റിലേയ്ക്കു തുറന്നു വിടുന്നതായിരുന്നു ആദ്യ പദ്ധതി. ലെഫ്റ്റ് കനാലും റൈറ്റ് കനാലും രൂപീകരിച്ച് ജലമൊഴുക്കാനായിരുന്നു പദ്ധതി. ജനവാസ കേന്ദ്രങ്ങൾക്ക് നാശമുണ്ടാകുമെന്ന കാരണത്താൽ പദ്ധതി ഉപേക്ഷിച്ചു. പിന്നീടാണ് മീനച്ചിൽ റിവർവാലി പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത്. മൂന്നിലവ് പഞ്ചായത്തിലെ പഴുക്കാക്കാനത്ത് ഡാം നിർമിച്ച് വെളളം മീനച്ചിലാറ്റിലെത്തിക്കാനായിരുന്നു പദ്ധതി എന്നാൽ ഇതും എതിർപ്പിൽ നടന്നില്ല.
വേനലിൽ ആശ്വാസം.
സ്വന്തമായി ജലസേചന പദ്ധതികൾ ഇല്ലാത്ത ഏക ജില്ലയാണ് കോട്ടയം ജനുവരി മുതൽ മേയ് വരെ വറ്റി വരളുകയാണ്. ഇടുക്കി പദ്ധതി വിഭാവനം ചെയ്തപ്പോൾ ഒഴുക്കിവിടുന്ന വെള്ളം മീനച്ചിലിലേക്ക് കൂടി നൽകാമെന്നായിരുന്നു തീരുമാനം. എന്നാൽ നടപ്പായത് മൂവാറ്റുപുഴ പദ്ധതിയാണ്. ഇവിടെയാവട്ടെ അധികജലം വെള്ളൂർ വെട്ടിക്കാട്ടുമുക്ക് വഴി വേമ്പാനാട്ടുകായലിലേക്ക് ആർക്കും പ്രയോജനമില്ലാതെ ഒഴുക്കി കളയുകയുമാണ്. മീനച്ചിലാറിന്റെ തുടക്കത്തിൽ വഴിക്കടവിൽ മിനി ഡാം കെട്ടി തുരങ്കം വഴിയാണ് ഇടുക്കി റിസർവോയറിലേക്ക് വെള്ളം എത്തിക്കുന്നത്. കിഴക്കൻ മേഖലയിലെ വെള്ളം കുടയത്തൂർ ആറ്റിലേക്കാണ് പോകുന്നത്. ഈ വെള്ളത്തിന്റെ വിഹിതവും മീനച്ചിലിന് കിട്ടുന്നില്ല.
ഗുണങ്ങൾ ഇവ.
12 പഞ്ചായത്തുകളിലും 4മുനിസിപ്പാലിറ്റികളിലും ഇഷ്ടംപോലെ കുടിവെള്ളം.
വേനൽക്കാലത്തും മീനച്ചിലാറ്റിൽ ജലലഭ്യത ഉറപ്പ് വരുത്താം.
കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രയോജനം, വർഷം മുഴുവൻ കൃഷി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |