കോട്ടയം. "വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക "എന്ന മുദ്രാവാക്യം ഉയർത്തി കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പി.എൻ.പണിക്കർ ഒാർമ്മയായിട്ട് 27 വർഷം. നീലംപേരൂർ ഗ്രാമത്തിൽ ജനിച്ച പി.എൻ.പണിക്കർ നീലംപേരൂർ മിഡിൽ സ്‌കൂൾ അദ്ധ്യാപക ജോലിയ്ക്കിടയിലാണ് ഗ്രന്ഥശാലാ പ്രവർത്തനത്തിലേക്ക് കടന്നത്. 1926-ൽ സനാതന ധർമ്മം എന്ന പേരിൽ ഒരു ഗ്രന്ഥശാലയ്ക്ക് രൂപംനൽകി. വിവാഹശേഷം അമ്പലപ്പുഴയിലേക്ക് താമസം മാറ്റിയതോടെ പി.കെ.വിലാസം ലൈബ്രറി പുനരുദ്ധരിച്ച് അമ്പലപ്പുഴയിൽ ഗ്രന്ഥശാല പ്രവർത്തനത്തിന് തുടക്കം കുറിച്ചു. 1945 സെപ്തംബർ 14ന് അവിടെ വച്ചാണ് തിരുവിതാംകൂറിലെ 47ഗ്രന്ഥശാലാ പ്രവർത്തകരുടെ സമ്മേളനം അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിന് രൂപം നൽകിയത്.
മലയാളികളിൽ വായനാസുഗന്ധം നിറച്ച പണിക്കർ വരേണ്യവർഗം കൈമുതലാക്കി വച്ചിരുന്ന അക്ഷരവും അറിവും ജനകീയമാക്കി. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ആദ്യസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പണിക്കർ 32 വർഷം ആ സ്ഥാനം വഹിച്ചു. 1971ൽ ഗ്രന്ഥശാലാ സംഘത്തിന്റെ ഭരണച്ചുമതല സർക്കാർ ഏറ്റെടുത്തപ്പോഴാണ് പണിക്കരെ മാറ്റിയത്. അതേത്തുടർന്ന് കേരള അനൗപചാരിക വിദ്യാഭ്യാസ സമിതിക്ക് (കാൻഫെഡ്) പണിക്കർ രൂപം നൽകിയത് മറ്റൊരു ചുവടുവയ്പായി.
1995 ജൂൺ 19ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. അദ്ദേഹത്തിൻെറ ദീപ്തസ്മരണയ്ക്കായി 1996 മുതൽ സർക്കാർ ജൂൺ 19 വായനാദിനമായി ആചരിച്ചു വരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |