കോട്ടയം. തദ്ദേശ സ്വഭയംഭരണ സ്ഥാപനങ്ങൾ വഴി നാടൻ കാർഷിക വിപണി, ഇക്കോ ഷോപ്പുകൾക്ക് സർക്കാർ നൽകിയിരുന്ന ധനസഹായം വെട്ടിക്കുറച്ചതോടെ കർഷകർ പ്രതിസന്ധിയിലായി. എല്ലാ പഞ്ചായത്തുകളിലും പ്രദേശിക കാർഷിക വിപണന കേന്ദ്രങ്ങളും ഇക്കോ ഷോപ്പുകളുമുണ്ട്. ഇത്തരം വിപണന കേന്ദ്രങ്ങളുടെ വാടക അതത് പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് നൽകിയിരുന്നത്. എന്നാൽ 14-ാം പഞ്ചവൽസര പദ്ധതികൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് നൽകിയ മാർഗരേഖ പ്രകാരം വാടക ഇനത്തിലുള്ള ധനസഹായം 50 ശതമാനം വെട്ടിക്കുറച്ചു.
കർഷകരെ സഹായിക്കാൻ വേണ്ടിയാണ് കാർഷിക സംഭരണ വിപണന കേന്ദ്രങ്ങൾ ആരംഭിച്ചത്. ഓരോ കാർഷിക വിപണന കേന്ദ്രത്തിനും കർഷകരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് അവരാണ് ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. രക്ഷാധികാരി കൃഷി ഓഫീസറാണ്. കർഷകർക്ക് ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിൽക്കുന്നതിനും ന്യായവില ലഭിക്കുന്നതിനുമാണ് ഇത്തരം കേന്ദ്രങ്ങൾ വഴി സർക്കാർ ലക്ഷ്യമിട്ടത്. ധനസഹായം വെട്ടിക്കുറച്ചതോടെ ഇത്തരം സംഘങ്ങൾ നിന്നുപോകുമെന്ന ആശങ്കയിലാണ് കർഷകർ.
കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എബി ഐപ്പ് പറയുന്നു.
കാർഷിക വിപണന കേന്ദ്രങ്ങൾ ഇല്ലാതാകുന്നതോടെ കർഷകന് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ വിപണിയില്ലാതാകും. ഈ സാഹചര്യം ശ്രദ്ധയിൽപ്പെടുത്തി കൃഷി മന്ത്രി പി. പ്രസാദിന് നിവേദനംനൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |