കോട്ടയം . ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്ന സർക്കാർ സംവിധാനമായ നാക്കിന്റെ ഏറ്റവും ഉയർന്ന റാങ്കായ എ പ്ളസ് പ്ളസ് ഗ്രേഡ് കേരള യൂണിവേഴ്സിറ്റിയ്ക്ക് ലഭിച്ചതോടെ മികവിന്റെ കേന്ദ്രമായി ഉയരുന്ന എം ജി സർവകലാശാലയും പ്രതീക്ഷയിൽ. നിലവിൽ എ അക്രഡിറ്റേഷനിലുള്ള സർവകലാശായിൽ അടുത്ത വർഷം നാക് ടീം സന്ദർശിക്കുമ്പോൾ ഗ്രേഡ് ഉയരുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ അഞ്ചു വർഷത്തെ നേട്ടങ്ങളാണ് സംഘം പരിഗണിക്കുന്നത്. എം ജിയെ സംബന്ധിച്ച് ഒട്ടേറെ നേട്ടങ്ങളാണുള്ളത്. 2020 ലെ ചാൻസലർ അവാർഡിൽ ഒന്നാം റാങ്കുണ്ടായിരുന്നു. 202 1ലെ എ ആർ ഐ ഐ എ അവാർഡിൽ മൂന്നാം റാങ്ക്, 2021ലെ എൻ ഐ ആർഎഫിൽ 31-ാം റാങ്ക്, ദി വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ഇന്ത്യൻ സർവകലാശാലകളിൽ 15-ാം റാങ്ക് തുടങ്ങി ഒട്ടേറെ നേട്ടങ്ങളുടെ പിൻബലമുണ്ട്.
ഖത്തറിൽ ഈ വർഷം മുതൽ യൂണിവേഴ്‌സിറ്റിയുടെ പുതിയ കാമ്പസ് ആരംഭിക്കുന്നുവെന്നതും കേരളത്തിലാദ്യമായി ഒരു സർവകലാശാലയ്ക്ക് മുഴുവൻ സമയ ഓൺലൈൻ ഡിഗ്രി കോഴ്‌സുകൾ ആരംഭിക്കാൻ യു ജി സിയുടെ അംഗീകാരം ലഭിച്ചുവെന്നതും പ്രധാന നേട്ടങ്ങളാണ്. ഇന്നവേഷൻ ഹബ്, നൈപുണ്യ വികസനത്തിനായി അപ്ലൈഡ് ഷോർട്ട് ടേം കോഴ്‌സുകൾ എന്നിവയും സർവകലാശാലയുടെ മഹിമ വർദ്ധിപ്പിക്കുന്നു.
അടിസ്ഥാനം 7 മാനദണ്ഡങ്ങൾ.
കരിക്കുലം, അദ്ധ്യാപനം , പഠനം, വിലയിരുത്തലുകൾ, ഗവേഷണം, അടിസ്ഥാന സൗകര്യങ്ങൾ, റിസോഴ്‌സസ്, സ്റ്റുഡന്റ് സപ്പോർട്ട് ആൻഡ് പ്രോഗ്രഷൻ, ഓർഗനൈസേഷൻ, ലീഡർഷിപ്പ് ആൻഡ് മാനേജ്‌മെന്റ്, മികച്ച പ്രവർത്തനങ്ങൾ.
വൈസ് ചാൻസിലർ സാബു തോമസ് പറയുന്നു.
കഴിഞ്ഞ വർഷങ്ങളിലെ നേട്ടങ്ങൾ കണക്കിലെടുത്ത് ഗ്രേഡ് ഉയരുമെന്നാണ് പ്രതീക്ഷ. ഈ വർഷം സെൽഫ് സ്റ്റഡി റിപ്പോർട്ട് സമർപ്പിക്കാനുള്ള നടപടിക്രമങ്ങളാണ് നടക്കുന്നത്. അടുത്ത വർഷത്തോടെ നാക്ക് സംഘം എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |