പാലാ. ക്ഷേത്രങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഹൈന്ദവ ജനത ഏറ്റെടുക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ പറഞ്ഞു. ഏറ്റുമാനൂർ ക്ഷേത്രത്തിലെ പൗരാണികവും അമൂല്യവുമായ ചുവർചിത്രങ്ങൾ സംരക്ഷിക്കുന്നതിന് ആറൻമുള വാസ്തുവിദ്യാ ഗുരുകുലത്തിലെ വിദഗ്ധരായ ചിത്രകാരൻമാരെ നിയോഗിക്കുമെന്നും പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ക്ഷേത്രോദേശക സമിതി ഓഫീസ് മന്ദിര സമർപ്പണത്തിനെത്തിയപ്പോൾ ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ഏറ്റുമാനൂർ ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണം മോഷണം പോയതു സംബന്ധിച്ച് ചില ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്. അത് ലഭിക്കുന്ന മുറയ്ക്ക് വകുപ്പുതല നടപടി സ്വീകരിക്കും. ക്ഷേത്രങ്ങളുടെ നിലനില്പിനെ തകർക്കാൻ ചിലർ പ്രചാരവേലകളുമായി ഇറങ്ങിയിട്ടുണ്ട്. ക്ഷേത്രത്തിൽ കാണിക്കയിടരുത് തുടങ്ങിയ പ്രചാരണങ്ങൾ നടക്കുന്നു. ഇതിനെയൊക്കെ മറികടക്കാൻ ഹൈന്ദവ ജനതയ്ക്കു കഴിയണം. വിവിധ ക്ഷേത്രങ്ങളുടെ വികസനത്തിനായി അടുത്തകാലത്ത് 110 കോടിയോളം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ദേവസ്വം ബോർഡിന് കീഴിൽ 1250 ക്ഷേത്രങ്ങൾ ഉള്ളതിൽ 50 എണ്ണത്തോളം മാത്രമേ സ്വയംപര്യാപ്തമായതുള്ളൂവെന്ന് ഭക്തർ മനസ്സിലാക്കണം. ക്ഷേത്രങ്ങളിലെ ഉപദേശക സമിതികളിൽ നല്ല വിശ്വാസികളാണ് വരേണ്ടതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് തുടർന്നു.
പിന്നീട് പയപ്പാർ ക്ഷേത്രസന്നിധിയിൽ നടന്ന സമ്മേളനത്തിൽ ക്ഷേത്രോദേശക സമിതി പ്രസിഡന്റ് എം.കെ. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.അനിൽകുമാർ, കലാസദൻ സി.ഡി.നാരായണൻ, ഗണേശൻ പോറ്റി, എം.ആർ. അനിൽകുമാർ, ഏ.ജി. പ്രസാദ്കുമാർ അമ്പാട്ട്, ഹരിപ്രസാദ്, മനോജ് ആപ്പിൾവില്ല, ആശാ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |