കോട്ടയം. മൺസൂൺ കാറ്റ് ശക്തമാകാത്തതിനാൽ മഴ കുറയുന്നു. ജൂൺ മാസത്തിൽ 643 മില്ലീമീറ്റർ മഴ കിട്ടേണ്ടിടത്ത് ഇതുവരെ 300 മില്ലിമീറ്ററിൽ താഴെയാണ് ലഭിച്ചത്. മേയ് 29ന് കാലവർഷം കേരളത്തിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നെങ്കിലും അറബിക്കടലിലോ ബംഗാൾ ഉൾക്കടലിലോ കാലവർഷക്കാറ്റ് ശക്തി പ്രാപിക്കാത്തതാണ് തോരാമഴ പെയ്യാത്തതിന് കാരണം.
2013 ജൂണിൽ 1042 മില്ലീ മീറ്റർ മഴ ലഭിച്ചിരുന്നു. 2018ൽ 750 മില്ലീമീറ്ററും ലഭിച്ചു. ഈ വർഷം കാലവർഷത്തിൽ സാധാരണ മൺസൂൺമഴയുടെ പാതി പോലും ലഭിക്കില്ലെന്ന കണക്കു കൂട്ടലിലാണ് കാലാവസ്ഥാനിരീക്ഷകർ.
ജൂണിൽ മലയോര ജില്ലകളിലാണ് മഴ താരതമ്യേനേ കുറവ്. കോട്ടയത്ത് 41 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.
ഇടുക്കിയിൽ ജലനിരപ്പ് താഴുന്നു.
70 ശതമാനം മഴ കുറഞ്ഞതോടെ ഇടുക്കിഡാം അടക്കമുള്ള ഡാമുകളിൽ നീരൊഴുക്ക് കുറഞ്ഞു. സംഭരണ ശേഷിയുടെ പാതിയിൽ താഴെ വെള്ളം പോലും ഇടുക്കിയിൽ ഇല്ല. പൊന്മുടി, കുണ്ടള, മാട്ടുപെട്ടി, കല്ലാർകുട്ടി അണക്കെട്ടുകളിലും ജലനിരപ്പ് താഴ്ന്നു. കാലവർഷം കനിയുന്നില്ലെങ്കിൽ ഇത് വൈദ്യുതി ക്ഷാമത്തിന് കാരണമാകാം. സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളമേ എല്ലാ അണക്കെട്ടിലുമായുള്ളൂ എന്നാണ് വൈദ്യുതി ബോർഡ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 37 ശതമാനം വെള്ളമുണ്ടായിരുന്നു. 1245. 45 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇപ്പോൾ ഉള്ളത്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ മഴയിലാണ് ഇനി പ്രതീക്ഷ.
ഇടുക്കി അണക്കെട്ടിൽ മേയ് മാസം ജലനിരപ്പ് 40 ശതമാനത്തിൽ എത്തിയിരുന്നു. വൈദ്യുതി ഉപഭോഗം ഉയരുകയും പ്രതീക്ഷിച്ച മഴ ലഭിക്കാതിരിക്കുകയും ചെയ്തതിനാലാണിത്. അതേ സമയം കൽക്കരി ക്ഷാമവും മറ്റും കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു ലഭിച്ചിരുന്ന വൈദ്യുതിയിലും കുറവുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |