പൊൻകുന്നം. ജില്ലയിലെ പ്രധാന പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങളായ അരുവിക്കുഴിയിലും മേലരുവിയിലും കൂടുതൽ സഞ്ചാരികളെ ആകർഷിക്കും വിധം സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യമുയരുന്നു. കോട്ടയത്തുനിന്ന് 19 കിലോമീറ്റർ ദൂരെ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലാണ് നയനമനോഹരമായ അരുവിക്കുഴി വെള്ളച്ചാട്ടം. കോട്ടയം- കുമളി റൂട്ടിൽ പൊൻകുന്നത്തിനും കാഞ്ഞിരപ്പള്ളിയ്ക്കും മദ്ധ്യഭാഗത്തായി കുന്നുംഭാഗത്തെ വിസ്മയക്കാഴ്ചയാണ് മേലരുവി. വിദേശികളടക്കം നിരവധി പേരാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളുടേയും ദൃശ്യഭംഗി ആസ്വദിക്കാൻ ദിവസേന എത്തുന്നത്. കുമരകം സന്ദർശിച്ചശേഷം തേക്കടി, വാഗമൺ, പാഞ്ചാലിമേട് തുടങ്ങി ഹൈറേഞ്ചിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു പോകുന്ന വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾക്ക് മനംകവരുന്ന ദൃശ്യാനുഭവമാണ് അരുവിക്കുഴിയും മേലരുവിയും പകരുന്നത്.
നൂറടി ഉയരത്തിൽ നിന്നു പതിക്കുന്ന അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം നേരിൽ കാണാനാകുമെന്നതാണ് പ്രത്യേകത. കുടുംബത്തോടൊപ്പം വന്നുല്ലസിക്കാവുന്ന സുരക്ഷിതമായ ജലപാതയാണിത്. ഹൃദ്യമായ കാലാവസ്ഥയും എപ്പോഴും വീശുന്ന കുളിർമ്മയുളള കാറ്റും പള്ളിക്കത്തോട്ടിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
തടാകംപോലെ നിശ്ചലമായ മേൽത്തട്ടിൽനിന്ന് മെല്ലെ ഒഴുകിയെത്തുന്ന നീർച്ചാലുകൾ. കുത്തനെയുള്ള പാറക്കെട്ടുകളിൽ തട്ടി ചിതറിത്തെറിക്കുന്ന കാഴ്ചയാണ് മേലരുവിയുടെ ആകർഷണം. ദേശീയപാതയിൽനിന്ന് 500 മീറ്റർമാത്രമാണ് ഇവിടെയെത്താനുള്ള ദൂരം.
ചെയ്യേണ്ടത്.
പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കണം.
വാക്ക് വേയും തൂക്കുപാലവും പണിയണം.
സാദ്ധ്യമായ ബോട്ടിംഗ് ഏർപ്പെടുത്തണം.
കുട്ടികൾക്കായി മിനി പാർക്ക് നിർമ്മിക്കണം.
നാട്ടുകാരനായ അനിൽകുമാർ പറയുന്നു.
ത്രിതല പഞ്ചായത്ത് ഭരണസമിതികളും സംസ്ഥാന സർക്കാരും കൈകോർത്താൽ അരുവിക്കുഴിയും മേലരുവിയും സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |