കോട്ടയം. തോരാമഴയും മടവീഴ്ചയും അപ്പർകുട്ടനാട്ടിലെ വിരിപ്പുകൃഷി വെള്ളത്തിലാക്കി. ഇതോടെ രണ്ടാം കൃഷിയും നഷ്ടത്തിലാകുമെന്ന ആശങ്കയിലാണ് കർഷകർ. നേരത്തേ പുഞ്ചകൃഷി കൊയ്തുതീരും മുമ്പ് എത്തിയ തോരാമഴയിൽ നെല്ല് നശിച്ചിരുന്നു. നനഞ്ഞ നെല്ലിന് കിഴിവ് കുറച്ചുള്ള മില്ലുടമകളുടെ തട്ടിപ്പ് കാരണം നഷ്ടത്തിലുമായി. വിരിപ്പ് കൃഷിയിൽ ആ നഷ്ടം നികത്താമെന്നു കരുതിയ കർഷകർക്കാണ് വീണ്ടുമെത്തിയ പ്രളയം വൻപ്രഹരമായത് .
കുമരകം, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകൾക്കു പുറമേ ചങ്ങനാശേരി, ആർപ്പുക്കര, വെച്ചൂർ, വൈക്കം പ്രദേശങ്ങളിലെ മിക്കപാടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വിരിപ്പുകൃഷിയിൽ പാതി മൂത്ത നെല്ലുകൾ വെള്ളത്തിലായി. വെള്ളം കെട്ടിനിന്നാൽ നെല്ല് ചീഞ്ഞു നശിക്കും.
വിത കഴിഞ്ഞ് ഒരുമാസമെത്തുമ്പോൾ വളമിടേണ്ടതാണ്. സമയത്ത് വളമിട്ടില്ലെങ്കിൽ കാര്യമായ വിളവ് ലഭിക്കില്ല. ഇനി വളമിടണമെങ്കിൽ വെള്ളം വറ്റിക്കണം. പലയിടത്തും വൈദ്യുതി തടസമുള്ളതിനാൽ പമ്പിംഗിനും കാലതാമസമെടുക്കും.
അപ്പർ കുട്ടനാട്ടിലെ മിക്ക പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്. കുമരകം മൂലേപ്പാടം പാടശേഖരത്തിലെ പുറംബണ്ടിൽ രൂപപ്പെട്ട മട മണിക്കൂറുകൾ പരിശ്രമിച്ചാണ് കർഷകർ അടച്ചത്. 240 ഏക്കറുള്ള മൂലേപ്പാടം തെക്കേ ബ്ലോക്കിന്റെ തേക്കേ പുറംബണ്ടിൽ രൂപപ്പെട്ട മട പിന്നീട് വലുതാകുകയായിരുന്നു. ബണ്ട് കവിഞ്ഞ് വെള്ളം കയറാതിരിക്കാൻ കട്ട ഇറക്കി ബണ്ടിന്റെ ഉയരം കൂട്ടിയെങ്കിലും വെള്ളത്തിന്റെ തള്ളലും ഒഴുക്കും കാരണം മടവീണു. 65 ദിവസം വളർച്ചയിലെത്തിയ നെല്ലാണ് ഇവിടുള്ളത്.
നെൽകർഷകൻ കുമരകം പൊന്നപ്പൻ പറയുന്നു.
കൃത്യസമയത്ത് വളമിടാൻ പറ്റാത്തത് നെൽകൃഷിയെ ദോഷകരമായി ബാധിക്കും. പടിഞ്ഞാറൻ മേഖല അടക്കം അപ്പർകുട്ടനാട്ടിലെ മിക്ക പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ് . തോരാമഴക്കൊപ്പം കിഴക്കൻ വെള്ളം കുതിച്ചുവന്നാൽ മടവീഴും. ഇനി ഒരു കൃഷിനാശം കൂടി താങ്ങാൻ കർഷകർക്കാവില്ല .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |