കോട്ടയം . പപ്പട കച്ചവടം ഇത്തവണയെങ്കിലും പൊടിപൊടിക്കുമോ. കൊവിഡ് പ്രതിസന്ധി മൂലം പപ്പടവില്പന കുറഞ്ഞത് ചെറുകിട പപ്പട നിർമ്മാണ തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരുന്നു. നിയന്ത്രണങ്ങളെല്ലാം മാറിയതോടെ ഓണം വിപണിയിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണിവർ. ജില്ലയിൽ എഴുനൂറിൽപ്പരം ചെറുകിട പപ്പട നിർമ്മാതാക്കളുണ്ടെന്നാണ് കണക്ക്. എന്നാൽ ഇതിന്റെ ഇരട്ടിയോളം പേർ വരുമെന്ന് പരമ്പരാഗതമായി ഈ മേഖലയിൽ തൊഴിലെടുക്കുന്നവർ പറയുന്നു. സ്വയം തൊഴിൽ മേഖലയിൽ പരമ്പരാഗത പപ്പടം നിർമ്മാണ തൊഴിലാളികൾ ചെറുകിട സംരംഭം എന്ന നിലയിലാണ് കുടുംബാംഗങ്ങളോടൊപ്പം ചേർന്ന് പപ്പടം നിർമ്മിച്ച് വിപണിയിലെത്തിക്കുന്നത്. ചെറു പായ്ക്കറ്റുകളിലാക്കി വ്യാപാരസ്ഥാപനങ്ങളിൽ എത്തിച്ചാണ് ഓണക്കാല വിപണി കണ്ടെത്തുന്നത്.
വിലവർദ്ധനവ് തിരിച്ചടി.
അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനവ് തിരിച്ചടിയാണെന്ന് തൊഴിലാളികൾ പറയുന്നു. ഉഴുന്നിന്റെ വില കൂടി. അയൽസംസ്ഥാനങ്ങളിൽ നിന്നാണ് ഉഴുന്ന് ഇറക്കുമതി ചെയ്യുന്നത്. പരമ്പരാഗത രീതിയിൽ വെയിലത്തുവച്ചാണ് പപ്പടം ഉണക്കുന്നത്. മഴയെത്തിയതോടെ ഉത്പാദനം കുറഞ്ഞു. യന്ത്രങ്ങളുപയോഗിച്ച് നിർമ്മിച്ച് പായ്ക്ക് ചെയ്ത പപ്പടങ്ങളുടെ കടന്നുവരവും പരമ്പരാഗത മേഖലയ്ക്ക് ക്ഷീണമായി. ജോലിഭാരവും തൊഴിലാളികളുടെ കുറവും കാരണമാണ് പലരും യന്ത്രങ്ങളിലേക്ക് തിരിഞ്ഞത്.
വില ഇങ്ങനെ.
വലിയ പപ്പടം . 100 എണ്ണം 100 രൂപ
ചെറിയ പപ്പടം . 100 എണ്ണം 80 രൂപ
സുരേഷ് (വ്യാപാരി) പറയുന്നു.
പരമ്പരാഗത രീതിയിൽ പപ്പടം ഉണ്ടാക്കുന്നവർ പ്രതിസന്ധി നേരിടുന്നു. ഉഴുന്ന് വില ഉയർന്നു. എന്നാൽ പപ്പടവില കൂട്ടിയിട്ടില്ല. ഓണക്കാലത്ത് കച്ചവടം ഉയരുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |