കോട്ടയം. ജില്ലയിലെ പ്ലസ് വൺ പ്രവേശന നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ക്ലാസുകൾ നാളെ ആരംഭിക്കും. എന്നാൽ അപേക്ഷ സമർപ്പിച്ച എല്ലാ വിദ്യാർത്ഥികൾക്കും സീറ്റ് ലഭിച്ചിട്ടില്ല. സ്പോർട്സ് , മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട അഡ്മിഷൻ പ്രക്രിയകൾ നടക്കുകയാണ്. ജില്ലയിൽ 136 സ്കൂളുകളിലായി ആകെയുള്ളത് 22,208 പ്ലസ് വൺ സീറ്റുകളാണ്. ഇതിൽ മെറിറ്റ് സീറ്റുകൾ 13,566 എണ്ണമാണ്. മൂന്നാം ഘട്ട അലോട്ട്മെന്റ് കഴിയുമ്പോൾ മെറിറ്റ് സീറ്റ് ഒരെണ്ണമാണ് ബാക്കിയുള്ളത്. 136 സ്കൂളുകളിൽ 23 എണ്ണം അൺഎയ്ഡഡ് ആണ്. ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചവർ 19,393 പേരായിരുന്നു. മറ്റ് സിലബസുകളിൽ നിന്നെത്തിയവരുൾപ്പെടെ ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത് 23,644 വിദ്യാർത്ഥികളാണ്.
മൂന്നാംഘട്ട അലോട്ടമെന്റിന് ശേഷം പ്രവേശനം ലഭിച്ചത് ആകെ 13,565 പേർക്കാണ്. ഇതിൽ മൂന്നാം ഘട്ടത്തിൽ പുതുതായി ഉൾപ്പെട്ടത് ആകെ 3733 വിദ്യാർത്ഥികൾ മാത്രം. ഉയർന്ന ഒപ്ഷൻ ലഭിച്ചത് 1461 പേർക്കും. സയൻസ് ബാച്ചുകൾക്കായിരുന്നു ആവശ്യക്കാർ ഏറെ. ജില്ലയിൽ 281 സയൻസ് ബാച്ചുകളാണുള്ളത്. ആകെ 14,036 സീറ്റുകൾ. 70 ഹ്യുമാനിറ്റീസ് ബാച്ചുകളും 94 കൊമേഴ്സ് ബാച്ചുകളും ഉൾപ്പെടെ ആകെ 445 ബാച്ചുകൾ.
ഹയർ സെക്കൻഡറി കോ ഓർഡിനേറ്റർ പി.കെ അനിൽകുമാർ പറയുന്നു.
മാനേജ്മെന്റ്, കമ്മ്യൂണിറ്റി അഡ്മിഷൻ പൂർത്തിയായാൽ മാത്രമേ എത്ര വിദ്യാർത്ഥികൾക്ക് ഇനി സീറ്റ് ലഭിക്കാനുണ്ടെന്ന് അറിയുകയുള്ളൂ. അപേക്ഷ സമർപ്പിച്ച് അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ളിമെന്ററി അലോട്ടമെന്റിൽ ഒപ്ഷൻ പുതുക്കി നൽകാം. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും അഡ്മിഷൻ ലഭിച്ചിട്ട് ചേരാൻ കഴിയാതെ പോയവർക്കും അവസരം നൽകാൻ നിർദേശമുണ്ട് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |