കോട്ടയം . ആറന്മുള ഭഗവാനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണിയിലേറി രവീന്ദ്രബാബു ഭട്ടതിരി യാത്ര തിരിച്ചു. കുമാരനല്ലൂർ മങ്ങാട്ടുകടവിൽ നിന്ന് ഇന്നലെ ഉച്ചയ്ക്കാണ് തോണി പുറപ്പെട്ടത്. മങ്ങാട്ട് ഇല്ലം തറവാട്ടിലെ തേവാരപ്പുരയിൽ പൂജകൾക്ക് ശേഷമെത്തിയ ഭട്ടതിരിയെ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ മീനച്ചിലാറ്റിലെ മങ്ങാട്ട് കടവിലേക്ക് ആനയിച്ചു. തുടർന്ന് ആറന്മുള പാർത്ഥസാരഥിയെയും ഗുരു കാരണവന്മാരെയും വണങ്ങി ചുരുളൻ വള്ളത്തിൽ യാത്ര ആരംഭിച്ചു. ഇന്ന് ചക്കുളത്തുകാവിലെത്തുന്ന അദ്ദേഹം അവിടെ വിശ്രമിക്കും. നാളെ പനയന്നാർ കാവിൽ സ്വീകരണത്തിന് ശേഷം ഉച്ചയ്ക്ക് തിരുവല്ല മൂവടത്തു മനയിലെത്തും. തുടർന്ന് വൈകിട്ട് ആറന്മുള സത്രക്കടവിലെത്തി വിശ്രമം.
ഉത്രാടദിനത്തിൽ രാവിലെ കാട്ടൂരിലേക്ക് യാത്ര തിരിക്കും. അയിരൂർ പുതിയകാവിൽ ഉച്ചപൂജയിൽ പങ്കെടുത്ത ശേഷം വൈകിട്ടോടെ കാട്ടൂരിലെത്തും.18 കരക്കാർ ചേർന്ന് ഉരലിൽ ഇടിച്ച പ്രധാന വിഭവമായ ഉണക്കലരി ഉൾപ്പെടെയുള്ള ഓണ വിഭവങ്ങൾ അവിടെ നിന്ന് തോണിയിൽ നിറയ്ക്കും. തുടർന്ന് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ദീപാരാധനയ്ക്കു ശേഷം കൊളുത്തുന്ന കെടാവിളക്കുമായി ആറന്മുളയിലേക്ക് യാത്ര. നിരവധി ചുണ്ടൻ വള്ളങ്ങളുടെ അകമ്പടിയോടെ തിരുവോണനാളിൽ പുലർച്ചെ ആറന്മുള സത്രക്കടവിലെത്തി ഭഗവാന്റെ തിരുനട തുറന്ന് ഭദ്രദീപം തെളിയിക്കും. അടുത്ത വർഷത്തെ ഉത്രാട ദിവസം വരെ ഈ ദീപമായിരിക്കും തിരുവാറന്മുളയപ്പന് പ്രകാശം ചൊരിയുക. തോണിയിൽ കൊണ്ടുവരുന്ന വിഭവങ്ങൾകൂടി ചേർത്താണ് തിരുവോണ സദ്യ ഒരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |