കോട്ടയം : പൂ കൃഷിയോട് മലയാളി മുഖം തിരിച്ചു നിൽക്കുന്നത് ചാകരയാക്കി തമിഴ്നാട്ടിലെ പൂക്കച്ചവടക്കാർ ലക്ഷങ്ങൾ കൊയ്തു. അത്തത്തിൽ തുടങ്ങി ഓണമടുത്തതോടെ വില കൂട്ടി ഒരു മുഴം മുല്ലപ്പൂവിന് 200 രൂപ ഈടാക്കിയിട്ടും റെക്കാഡ് പൂ ക്കച്ചവടമാണ് കോട്ടയത്ത് മാത്രം നടന്നത്. ഉത്രാടദിവസമായ ഇന്നലെ 10 മിനി ലോറികളിലാണ് പൂക്കൾ എത്തിയത്. ചുവന്ന അരളി കിലോ 700,വെള്ള അരളി 600, റോസ് 400 ബന്ദി 300, വാടാമല്ലി 300 എന്നിങ്ങനെയായിരുന്നു വില.എന്നിട്ടും വൈകുന്നേരത്തിന് മുൻപ് വിറ്റഴിഞ്ഞു.
തിരുനക്കര ബസ് സ്റ്റാൻഡിന് മുൻവശത്തെ വഴിയോരം ഒരു ഡസനോളം പൂക്കച്ചവടക്കാർ രണ്ടാഴ്ച കൈ അടക്കി. ബസ് സ്റ്റാൻഡ് കെട്ടിടത്തിന് മുകളിലെ റൂഫ് ടോപ്പ് പൂക്കളുടെ ഗോഡൗണാക്കിയ കച്ചവടക്കാരുടെ താമസവും അവിടെയായിരുന്നു. ഇവരെ സംഘമായി എത്തിച്ച് തറവാടക പോലും നൽകാതെ റോഡ് കൈയടക്കി പൂ കച്ചവടം നടത്തിക്കുന്നതിന് പിന്നിൽ കോട്ടയത്തെ ബിനാമികളുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. സ്കൂളും കോളേജും അടച്ച ദിവസവും സർക്കാർ ഓഫീസുകളുടെ അവസാന പ്രവൃത്തി ദിവസവും പൂക്കളമൊരുക്കാൻ തിരക്കായതോടെ റെക്കാഡ് കച്ചവടമാണ് നടന്നത്. തിരക്ക് മുന്നിൽ കണ്ട് കച്ചവടക്കാർ പൂക്കൾ വൻ തോതിൽ സ്റ്റോക്ക് ചെയ്തിരുന്നു.
മാറി ചിന്തിക്കണം മലയാളി.
ഓണത്തിന് ഒരു മുറം പച്ചക്കറി എന്നത് മുദ്രാവാക്യമാക്കി സർക്കാർ പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞതു പോലെ ഓണത്തിന് പൂക്കളമൊരുക്കാനുള്ള പൂക്കളും മലയാളി ഇനി ഉത്പാദിപ്പിക്കേണ്ടിയിരിക്കുന്നു.വടക്കൻ ജില്ലകൾ പൂ കൃഷിയിലേക്ക് തിരിഞ്ഞെങ്കിലും കോട്ടയം അതേക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. വയസ്ക്കരയിൽ കേരളാകോൺഗ്രസ് എം പ്രവർത്തകർ സംസ്ഥാന കമ്മിറ്റി ഓഫീസിന് പിന്നിലെ ഭൂമിയിൽ ജമന്തി കൃഷിയിലൂടെ വൻ വിളവെടുപ്പാണ് നടത്തിയത്. ആദ്യ വിളവെടുപ്പിലെ പൂക്കൾ ചെയർമാൻ ജോസ് കെ മാണി എം പിയുടെ നിർദ്ദേശപ്രകാരം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സൗജന്യമായി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |