കോട്ടയം. കൊവിഡ് പിടിച്ചുലച്ച രണ്ടു വർഷത്തെ നിയന്ത്രണങ്ങൾക്കു ശേഷം നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി നാടിളക്കിമറിച്ച വൻ ആഘോഷമായി മാറി. എസ്.എൻ.ഡി.പി യോഗം യൂണിയൻ , ശാഖാ, യൂത്ത് മൂവ്മെന്റ്, വനിതാസംഘം, കുമാരിസംഘം, കുടുംബ യോഗം പ്രവർത്തകർ കൊവിഡ് നിയന്ത്രണങ്ങൾ അവസാനിച്ച ശേഷം സജീവമായതിന്റെ പ്രതിഫലനം ഇന്നലത്തെ ശ്രീനാരായണ ജയന്തി ആഘോഷത്തിലെ ജനപങ്കാളിത്തത്തിൽ പ്രകടമായി.
ജില്ലയിലെ എട്ടു യൂണിയനുകളുടെ കീഴിൽ അഞ്ഞൂറോളം ശാഖകളിൽ രാവിലെ മുതൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷം നടന്നു. മന്ത്രിമാരും യോഗം നേതാക്കളും സാംസ്കാരിക നായകരും ചടങ്ങുകളിൽ പങ്കെടുത്തു. അലങ്കൃതമായ നഗര വീഥികളിൽ പീതസാഗരം അലയടിച്ചതു പോലായി വൈക്കം യൂണിയനിലെ 54 ശാഖകൾ ചേർന്നുള്ള ചതയദിന ഘോഷയാത്ര. കുടുംബ യൂണിറ്റുകളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. പുതുതായി രൂപീകരിച്ച എരുമേലി യൂണിയന്റെ ആഭിമുഖ്യത്തിൽ നൂറ് കണക്കിന് ശ്രീനാരായണീയർ പങ്കെടുത്ത ചതയദിനഘോഷയാത്ര എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഉദ്ഘാടനം ചെയ്തത്. കോട്ടയം, ചങ്ങനാശേരി, തലയോലപ്പറമ്പ്, കടുത്തുരുത്തി, മീനച്ചിൽ, ഹൈറേഞ്ച് യൂണിയനുകളുടെ കീഴിലുള്ള ശാഖകളിലും വിവിധ പരിപാടികളോടെ ചതയദിനം ആഘോഷിച്ചു. കലാകായിക മത്സരങ്ങളും സാംസ്കാരിക സമ്മേളനങ്ങളും നടന്നു.
വിവിധ ശാഖകളുടെ കീഴിലുള്ള ഗുരുദേവ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയ്ക്ക് പുറമേ,സമൂഹ പ്രാർത്ഥന, പ്രസാദ ഊട്ട്, പായസ വിതരണം എന്നിവ നടന്നു.
ഗുരുദേവനെ നിരവധി കളിവള്ളങ്ങളുടെ അകമ്പടിയോടെ കുമരകം ശ്രീകുമാര മംഗലം ക്ഷേത്ര പ്രതിഷ്ഠ നടത്താൻ സ്വീകരിച്ച് ആനയിച്ചതിന്റെ ഓർമ പുതുക്കിയ ജയന്തി മത്സര വള്ളംകളിയിലും വൻ ജനപങ്കാളിത്തമുണ്ടായി.
ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്ന് ആരംഭിച്ച ജല ഘോഷയാത്രയിൽ ശ്രീനാരായണ ഗുരുദേവന്റെയും ബാലമുരുകന്റെയും ചിത്രമുള്ള അലങ്കരിച്ച ഹംസരഥരൂപത്തിലുള്ള വള്ളം കോട്ടത്തോട്ടിലൂടെ മുന്നിൽ നീങ്ങി. നിരവധി വള്ളങ്ങൾ അകമ്പടിയായി. വള്ളങ്ങൾ കൂട്ടികെട്ടിയ തട്ടിൽ നാടൻ കലാരൂപങ്ങളും ഇളകിയാടി.
കൊവിഡ് നിയന്ത്രണങ്ങളാൽ കഴിഞ്ഞ രണ്ടു വർഷവും ആചാരപരമായ ഘോഷയാത്ര മാത്രമാണ് നടത്തിയത്. ഈ വർഷം ജലഘോഷയാത്രക്ക് ശേഷം ശ്രീനാരായണ ട്രോഫിക്കു വേണ്ടിയുള്ള മത്സര വള്ളംകളിയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |