കോട്ടയം. ഓണം ആഘോഷിക്കാൻ എം.ഡി.എം.എ അടക്കമുള്ള മാരക ലഹരിയും ജില്ലയിൽ എത്തിയതായി എക്സൈസ് ഇന്റലിജൻസ്. 28.216 ഗ്രാം എം.ഡി.എയും 56ഗ്രാം നൈട്രോസെപാം ഗുളികയും സ്പെഷ്യൽ ഡ്രൈവിൽ പിടികൂടിയിരുന്നു. 191 അബ്‌കാരി കേസുകളും രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി ഓണക്കാലത്ത് 237പേരാണ് അറസ്റ്റിലായത്.
ഓണം പ്രമാണിച്ച് ഒരു മാസത്തോളമായിരുന്നു എക്സൈസിന്റെ സ്പെഷ്യൽ ഡ്രൈവ്. 50 നർക്കോട്ടിക് കേസുകളും 695 കോട്പ കേസുകളുമാണ് ഓണക്കാല ഡ്രൈവിൽ രജിസ്റ്റർ ചെയ്തത്.
7 വാഹനങ്ങൾ പിടിച്ചെടുത്തു. 2187 ലൈസൻസ്ഡ് സ്ഥാപനങ്ങൾ പരിശോധിക്കുകയും 272 സാമ്പിൾ ശേഖരിക്കുകയും ചെയ്തു. അബ്കാരി നിയമങ്ങൾക്ക് വിപരീതമായി പ്രവർത്തിച്ചതിന് ഒരു ബാർ ഹോട്ടലിനെതിരെയും അഞ്ച് കള്ള് ഷാപ്പുകൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. പൊലീസ്, റെയിൽവേ പൊലീസ്, ഫുഡ് ആൻഡ് സേഫ്ടി, ഹെൽത്ത്, ഡ്രഗ്‌സ് തുടങ്ങിയ വകുപ്പുകളുമായി ചേർന്നായിരുന്നു പരിശോധന.
പിടിച്ചെടുത്തവ.
അബ്കാരി കേസ്.
വാഷ് : 1207ലിറ്റർ.
ചാരായം :37 ലിറ്റർ.
വിദേശ മദ്യം : 432 ലിറ്റർ.
കള്ള് : 15 ലിറ്റർ.
ബിയർ : 12.95 ലിറ്റർ.
നർക്കോട്ടിക് കേസ്.
കഞ്ചാവ് : 2.41 കിലോ.
കോട്പ കേസ്
പുകയില ഉത്പന്നങ്ങൾ 195 കിലോ.
ഹാൻസ് :5050 പാക്കറ്റ്.
എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എം.എൻ.ശിവപ്രസാദ് പറയുന്നു.
സ്പെഷ്യൽ ഡ്രൈവ് ഫലപ്രദമായിരുന്നു. 1.39 ലക്ഷം രൂപ പിഴയീടാക്കിയിട്ടുണ്ട്. ലഹരി മാഫിയകളെല്ലാം നിരീക്ഷണത്തിലാണ്.
20 വർഷം തടവ്.
മാരക ലഹരിയായ എം.ഡി.എ അഞ്ച് ഗ്രാം വരെ പിടികൂടിയാൽ ഒരു വർഷമാണ് തടവ്. 10 ഗ്രാമിന് മുകളിൽ കൈവശം സൂക്ഷിച്ചാൽ കോമേഷ്യൽ ക്വാണ്ടിറ്റിയായാണ് കണക്കാക്കുന്നത്. ഇത് 10 മുതൽ 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. എം.ഡി.എ കേസുമായി അറസ്റ്റിലായവരെല്ലാം 30 വയസിൽ താഴെയുള്ളവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |