കോട്ടയം . റോഡുകളുടെ ഇരുവശങ്ങളിലും പൊതു ഇടങ്ങളിലും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കരുതെന്നും നിലവിലുള്ളവ നീക്കം ചെയ്യണമെന്നും അല്ലാത്തവരിൽ നിന്ന് പിഴ ഈടാക്കണമെന്നുമുള്ള ഹൈക്കോടതി വിധിയ്ക്ക് പുല്ലുവില കൽപ്പിച്ച് രാഷ്ട്രീയ പാർട്ടികളും, സംഘടനകളും മത്സരിക്കുമ്പോൾ നട്ടംതിരിയുന്നത് പൊതുജനം. രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ആലപ്പുഴ വഴി പോയിട്ടും യാത്രക്ക് സ്വാഗതമോതുന്ന ഫ്ലക്സ് ബോർഡുകൾക്ക് കോട്ടയത്ത് കുറവൊന്നുമില്ലായിരുന്നു. രാഹുലിന്റെ കട്ടൗട്ട് രൂപത്തിലുള്ള ബോർഡുകൾ ആയിരുന്നു ജില്ലയിലുടനീളം. രാഹുൽ കേരളം വിട്ടിട്ടും കോട്ടയത്തെ ബോർഡുകൾ മാറ്റിയിട്ടില്ല. ബി ജെ പി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ കോട്ടയം സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ല മുഴുവൻ ഫ്ലക്സ് ബോർഡുകളായിരുന്നു. കേരള കർഷകസംഘം സംസ്ഥാന സമ്മേളനം അടുത്ത മാസം കോട്ടയത്താണ് ഇതിന്റെ സ്വാഗതകമാനങ്ങൾ ഉയർന്നു തുടങ്ങിയിട്ടേയുള്ളൂ. സി ഐ ടി യു ജില്ലാ സമ്മേളനം ചങ്ങനാശേരിയിൽ ആണെങ്കിലും കോട്ടയത്ത് ബോർഡുകൾ നിരന്ന് തുടങ്ങി. ഇതിന് പുറമെയാണ് ഏതെങ്കിലും കടലാസ് സംഘടനാ ഭാരവാഹി ആകുന്നവർ പണംമുടക്കി സ്വന്തം ബോർഡുകൾ നിരത്തുന്നത്. ഒപ്പം ഉത്സവം, പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട പരസ്യ ബോർഡുകൾ വേറെയും.
2021 ലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും, ജസ്റ്റിസ് ഷാജി പി ചാലിയും, 2018ൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനും വഴിയരികിലെ ഫ്ലക്സ് ബോർഡുകളും കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് ഉത്തരവിട്ടത്. വിധി വന്ന് ഒരാഴ്ച അധികൃതർ നടപടിയെടുത്തെങ്കിലും പിന്നീടെല്ലാം പഴയപടിയായി. 2022 മേയിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിൽ പാതയോരങ്ങളിലെ പരസ്യങ്ങളും കൈയേറ്റങ്ങളും ഒഴിപ്പാക്കാനുള്ള ഉത്തരവിറക്കിയെന്ന് മന്ത്രിയായിരുന്ന എം വി ഗോവിന്ദൻമാസ്റ്റർ അറിയിച്ചെങ്കിലും നടപടികൾ കടലാസിലൊതുങ്ങി.
തല ഉയർത്തി അപകടഭീഷണി.
വാഹനമോടിക്കുന്നവരുടെ കാഴ്ച മറച്ചും, കാൽനടയാത്രക്കാർക്കടക്കം ഗതാഗത തടസം സൃഷ്ടിച്ചുമാണ് ഫ്ലക്സ് ബോർഡുകൾ പലതും സ്ഥാപിച്ചിരിക്കുന്നത്. കൂറ്റൻ ആർച്ചുകളും, കമാനങ്ങളും മറിഞ്ഞു വീണ് അപകടമുണ്ടാകുന്നുണ്ടെങ്കിലും ഇതിന് ഉത്തരവാദികളായവർക്ക് എതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കോട്ടയം നഗരസഭാ വൈസ് ചെയർമാൻ ബി ഗോപകുമാർ പറയുന്നു.
ഫ്ലക്സ് ബോർഡുകളും കമാനങ്ങളും നീക്കം ചെയ്യാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമില്ല. റവന്യൂ വകുപ്പാണ് ഇത് ചെയ്യേണ്ടത്. വാഹനങ്ങളും ജീവനക്കാരെയും വിട്ടുകൊടുക്കുന്നുണ്ട്. ഫ്ലക്സ് ബോർഡ് വയ്ക്കാൻ ആർക്കും ലൈസൻസ് നൽകിയിട്ടില്ല. പണം വാങ്ങാൻ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |