കോട്ടയം. കൊഞ്ചിന്റെ ലഭ്യത തീർത്തും കുറഞ്ഞതോടെ ഉൾനാടൻ കായൽ മത്സ്യതൊഴിലാളികൾ ദുരിതത്തിലായി. വേമ്പനാട്ടു കായലിൽ നിന്ന് കൊഞ്ച്, കരിമീൻ തുടങ്ങിയവ പിടിച്ച് ഉപജീവനം നടത്തിയിരുന്നവരുടെ വരുമാനം നിലച്ചു. വെള്ളപ്പൊക്കം കഴിഞ്ഞതോടെ വേമ്പനാട് കായലിൽ കൊഞ്ചിന്റെ ലഭ്യത ഇല്ലാതായി എന്നു തന്നെ പറയാം. വലവീശി കിട്ടുന്നതുകൊണ്ട് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് ആളുകളാണ് ഇതോടെ പ്രതിസന്ധിയിലായത്.
ഏപ്രിൽ പകുതിയോടെ ആരംഭിക്കുന്ന കൊഞ്ചിന്റെ സീസൺ ഡിസംബറോടെയാണ് അവസാനിക്കുന്നത്. എന്നാലിപ്പോൾ ഒരു സീസണിലും കൊഞ്ച് കണികാണാൻ പോലുമില്ല. കരിമീനും പൊടിമീനും മാത്രമാണ് അൽപ്പമെങ്കിലും ലഭിക്കുന്നത്. കരിമീൻ പ്രതിദിനം മൂന്ന് കിലോയെങ്കിലും ലഭിച്ചാലേ നിത്യവൃത്തിക്കു തികയൂ. നിലവിൽ അതു ലഭിക്കാത്ത സ്ഥിതിയാണ്.
രാത്രിയിൽ ഒരു വള്ളത്തിൽ രണ്ടു പേർ എന്ന നിലയ്ക്കാണ് മീൻ പിടിക്കാൻ പോകുന്നത്. പലർക്കും സ്വന്തമായി വള്ളവും പെട്രോമാക്‌സുമില്ല. അതു വാടകക്കെടുക്കേണ്ടിവരും. പെട്രോൾ, മണ്ണെണ്ണ, തീറ്റയായ കപ്പ, തേങ്ങ എന്നിവയും കരുതണം. പ്രതികൂല കാലാവസ്ഥയെ മറികടന്ന് കായലിൽ പോയാലും വലിയ പ്രയോജനമില്ലാത്ത അവസ്ഥയാണ്. മുൻപ് മൂന്നും നാലും കിലോവരെ കൊഞ്ച് ലഭിച്ചിരുന്നു.
പണ്ട് വേമ്പനാട്ട് കായലിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കൊഞ്ചിൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുമായിരുന്നു. ഇപ്പോൾ അത്തരം നടപടികൾ നിലച്ച സ്ഥിതിയാണ്. ഇത് കൊഞ്ചിന്റെ ലഭ്യത കുറയാൻ കാരണമായതായി മത്സ്യതൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
നീർക്കാക്ക ഭക്ഷണമാക്കുന്നതും കൊഞ്ചിന്റെ ലഭ്യത കുറയാൻ കാരണമായിട്ടുണ്ട്. പതിവിൽ കവിഞ്ഞ് നീർക്കാക്കയുടെ ശല്യം വർദ്ധിച്ചതായി മത്സ്യതൊഴിലാളികൾ പറയുന്നു. ഉൾനാടൻ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ആന്ധ്രയിൽനിന്നും മറ്റും കൊണ്ടുവരുന്ന കൊഞ്ചാണ്
ഇപ്പോൾ വിപണിയിൽ ഉള്ളത്.
ലഭ്യത കുറയാൻ കാരണങ്ങൾ.
കൊഞ്ചിൻ കുഞ്ഞു നിക്ഷേപം ഫിഷറീസ് വകുപ്പ് നിറുത്തി.
കായലിൽ നിന്ന് കൊഞ്ചിനെ നീർക്കാക്കകൾ ഭക്ഷിക്കുന്നു.
ലഭ്യത കുറഞ്ഞത് 2018 ലെ വെള്ളപ്പൊക്കത്തിനുശേഷം
മത്സ്യതൊഴിലാളിയായ സിജി കുപ്പപ്പുറം പറയുന്നു.
തീരദേശ മത്സ്യതൊഴിലാളികൾക്ക് സർക്കാരിന്റെ എല്ലാം ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. എന്നാൽ, ഉൾനാടൻ മത്സ്യതൊഴിലാളികൾ അവഗണിക്കപ്പെടുകയാണ്. ഞങ്ങൾ ജീവിക്കുന്ന സാഹചര്യത്തെക്കുറിച്ച് അധികൃതർ അന്വേഷിക്കാറുപോലുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |