എരുമേലി . ശബരിമല തീർത്ഥാടനത്തിന് മാസങ്ങൾ ശേഷിക്കെ പ്രധാന ഇടത്താവളമായ എരുമേലി അടിസ്ഥാന സൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ ഇത്തവണ കൂടുതൽ തീർത്ഥാടകരെത്തുമെന്ന് ഉറപ്പായിട്ടും ഒരുക്കളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. ലക്ഷക്കണക്കിന് ഭക്തർ കടന്നുപോകുന്ന വലിയമ്പലത്തിൽ നിന്ന് തിരിയാൻ ഇടമില്ല. ഉണ്ടായിരുന്ന വിശ്രമസൗകര്യങ്ങൾ പൊളിച്ചുനീക്കി. പകരം വിപുലമായ സൗകര്യവുമായി ആരംഭിച്ച കെട്ടിട നിർമാണം മാസങ്ങളായി നിലച്ച നിലയിലാണ്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഓഡിറ്റോറിയം നിർമ്മാണം, പാർക്കിംഗ് സമുച്ചയം, വിശ്രമ മന്ദിരങ്ങൾ എന്നിവ അടക്കമുള്ള നിർമാണ പ്രവൃത്തികൾ ഈ സീസണിന് മുമ്പ് പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പൊളിച്ചടുക്കൽ നടന്നതല്ലാതെ തറ പോലും നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. ഭക്തർ കുളിക്കാൻ എത്തുന്ന മണിമലയാറിലെ ഓരുങ്കൽകടവിൽ ശൗചാലയങ്ങൾ ഇല്ല. ഇത് മൂലം നദിയും പരിസരങ്ങളും മലിനമാകാൻ സാദ്ധ്യതയേറെയാണ്. കുളിക്കടവിലേക്ക് ഇറങ്ങാനുള്ള പടിക്കെട്ടുകൾ പ്രളയത്തിൽ തകർന്ന ശേഷം പുനർനിർമ്മിച്ചിട്ടില്ല. രണ്ടര ലക്ഷം ചെലവിട്ട് നിർമ്മിച്ച ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം പ്രളയത്തിൽ ഒലിച്ചു പോയിരുന്നു.
ബസ് സ്റ്റാൻഡ് നിർമിച്ചത് പഞ്ചായത്ത് ആണ്. പക്ഷെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും ദേവസ്വം ബോർഡിനാണ്. ഇതാണ് പഞ്ചായത്ത് ഫണ്ട് ചെലവിടാൻ തടസം നേരിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ പ്രളയത്തിൽ ഓഫീസും, ഗാരേജും അടിത്തറ ഇളകി അപകടത്തിലാണ്. ബസ് പാർക്കിംഗ് നടത്താൻ ഇടമില്ല. സ്ഥലം വിട്ടുകിട്ടിയാൽ പുതിയ ബസ് ടെർമിനൽ നിർമ്മിക്കാമെന്ന് പഞ്ചായത്തധികൃതർ പറയുന്നു.
മഴ കനത്താൽ ആശങ്ക.
തുടർച്ചയായി മഴ പെയ്താൽ പ്രളയത്തിന്റെ പ്രതീതിയിലാകും നദികളും തോടുകളും. ഇതാണ് വെല്ലുവിളി ഉയർത്തുന്നത്. മിതമായ മഴയും വെയിലും ലഭിക്കുന്ന കാലാവസ്ഥയാണ് സീസണിൽ അനുയോജ്യമായി മാറുക. മലിനീകരണം കുറയ്ക്കാനും ഒപ്പം ജലക്ഷാമം ഒഴിവാക്കാനും സാധിക്കും. പെരുന്തേനരുവി ഡാമിൽനിന്നുള്ള ജലവിതരണ പദ്ധതി കാര്യക്ഷമമാണെന്നും പൈപ്പ് ലൈൻ വഴി സീസണിൽ ജലവിതരണം മുടങ്ങില്ലെന്നും ജല അതോറിറ്റി പറയുന്നു.
ഭീഷണിയായി കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യം.
നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഇത്തവണ കാനനയാത്രയ്ക്ക് വിലക്കില്ല. അതേസമയം വർഷങ്ങളായി ജനസഞ്ചാരം നിലച്ചതിനാൽ മൃഗങ്ങളുടെ സാന്നിദ്ധ്യം വർദ്ധിച്ചിട്ടുണ്ട്. പാത തെളിക്കലും സുരക്ഷ ഉറപ്പാക്കലും, കച്ചവടക്കാരെ അനുവദിക്കുന്നതും വെള്ളം, വെളിച്ചം ഏർപ്പെടുത്തലും ഉൾപ്പടെ ക്രമീകരണങ്ങൾ വിപുലമായ നിലയിൽ നടത്തിയില്ലെങ്കിൽ അപകടങ്ങൾക്ക് സാദ്ധ്യത കൂടുമെന്ന് നാട്ടുകാർ പറയുന്നു.
തരിപ്പണമായി ശബരിമല പാതകൾ.
പ്രളയത്തിൽ തകർന്ന ശബരിമല പാതകളാണ് ഇത്തവണ ഭക്തരെ കാത്തിരിക്കുന്നത്. റോഡിലെ കുഴി അടയ്ക്കൽ പ്രഹസനമായി. പാതകളുടെ പുനർ നിർമ്മാണത്തിന് ഫണ്ട് ലഭിച്ചിട്ടില്ല. പാലങ്ങളുടെ സ്ഥിതിയും സമാനമാണ്. ഓരുങ്കൽകടവിൽ പാലത്തിൽ നിന്ന് കഴിഞ്ഞ ദിവസം നദിയിലേക്ക് വീണ കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് കൈവരികൾ സ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |