കോട്ടയം. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചുമർചിത്രം തനിമ നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനെ ചൊല്ലി ആശങ്ക ഉയർന്നു. കാലപ്പഴക്കം മൂലവും തുടർച്ചയായി പുകപടലങ്ങൾ ഏറ്റും നിറങ്ങൾ അടർന്നു മാറിയതോടെ സ്വാഭാവിക ഭംഗി നഷ്ടമായി. മഴവെള്ളം ഒലിച്ചിറങ്ങി നിറം മങ്ങി. ചുമർചിത്രസംരക്ഷണം ആവശ്യപ്പെട്ടു പല പ്രമുഖരും രംഗത്തെത്തിയതോടെ ആറന്മുള ചുമർചിത്ര പഠന കേന്ദ്രത്തെ റിപ്പോർട്ട് തയ്യാറാക്കാൻ മാസങ്ങൾക്കു മുൻപ് ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ തനിമ നഷ്ടപ്പെടാതെ എങ്ങനെ വീണ്ടെടുക്കും എന്ന സംശയമാണ് ചുമർചിത്ര പഠന രംഗത്ത പ്രമുഖർ ഉയർത്തുന്നത്. അമൂല്യമായ പുരാവസ്തു മൂല്യമുള്ള നടരാജനൃത്തമടക്കമുള്ള ഏറ്റുമാനൂർ ചുമർചിത്രങ്ങൾ പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ രചിക്കപ്പെട്ടിട്ടുള്ളതാണ്. ചിത്രങ്ങളുടെ മേൽ മറ്റൊരു പുനരാലേഖനം നടത്താതുള്ള സംരക്ഷണം വേണം. ലോകത്തിലെ പല പ്രശസ്ത ചിത്രകാരന്മാരുടെയും ചിത്രങ്ങൾ മറ്റൊരു ചിത്രകാരന്റെയും ഇടപെടലുകളില്ലാതെ രചനാകാലത്തിലേതു പോലെ ശാസ്ത്രീയമായി വീണ്ടെടുക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റുമാനൂരിലെ ചുമർചിത്രവും ഇങ്ങനെ സംരക്ഷിക്കണമെന്നാണ് ആവശ്യം.
ചുവർചിത്രസംരക്ഷണത്തിന്റെ പേരിൽ പല ക്ഷേത്രങ്ങളിലും നടന്നിട്ടുള്ളത് നശീകരണപ്രവർത്തനങ്ങളാണ് . രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് തനിമ നഷ്ടപ്പെടാതെ ചിത്രങ്ങൾ വീണ്ടെടുക്കുന്ന ശാസ്ത്രീയ രീതിക്ക് പണച്ചെലവേറെയാണ്. ദേവസ്വം ബോർഡ് ഇതിന് തയ്യാറാകുമോ, ആറന്മുള പഠന കേന്ദ്രത്തിന് ഇങ്ങനെ ചെയ്യാൻ കഴിയുമോ തുടങ്ങിയ സംശയമാണ് വിദഗ്ദ്ധർ ഉയർത്തുന്നത് കുടമാളൂർ വാസുദേവപുരം ക്ഷേത്രത്തിലെ ചുമർചിത്രം പ്രകൃതിദത്ത ചായങ്ങൾക്ക് പകരം ആക്രിലിക് പെയിന്റും പോളി വിനൈൽ അസിറ്റേറ്റ് എന്ന രാസവസ്തുവും പ്രയോഗിച്ച് നവീകരിച്ചതോടെ കൂടുതൽ തിളക്കമുണ്ടായെങ്കിലും സ്വാഭാവികത നഷ്ടമായിരുന്നു.
ശാസ്ത്രീയമായ രീതി.
രാസസംയുക്തങ്ങൾ ഉപയോഗിച്ച് അഴുക്കും കറയും നീക്കും.
ഇളകിപ്പൊളിഞ്ഞ ഭാഗങ്ങൾ പ്രത്യേക പശ ഉപയോഗിച്ച് ഒട്ടിക്കും.
നിറങ്ങൾ അടർന്നു മാറിയ ഭാഗങ്ങളിൽ മാത്രം വരച്ചു ചേർക്കും.
നഷ്ടമായ ഭാഗത്തെ വർണ്ണരൂപം മനസിലാക്കി കൂട്ടിച്ചേർക്കൽ
മൂലകലാകാരന്റെ സൃഷ്ടിപരമായ സത്വം നഷ്ടപ്പെടാതെ ശ്രദ്ധിക്കും.
ചരിത്ര ഗവേഷകൻ രാജീവ് പള്ളിക്കോണം പറയുന്നു.
ചുമർചിത്ര സംരക്ഷണ പ്രവർത്തനങ്ങൾ തികച്ചും ശാസ്ത്രീയമായാണ് നടക്കുന്നതെന്നും വിലക്കപ്പെട്ട രാസവസ്തുക്കളോ ഉചിതമല്ലാത്ത ചായക്കൂട്ടുകളോ ഉപയോഗിക്കുന്നില്ലെന്നും ചിത്രങ്ങളുടെ പുറത്ത് വീണ്ടും വരയ്ക്കുന്നില്ലെന്നും ആദ്യമേ ഉറപ്പുവരുത്തണം. പുരാവസ്തു വിദഗ്ധരും കലാകാരന്മാരും ഉൾപ്പെടുന്ന വിദഗ്ധ സമിതിയുടെ മേൽനോട്ടവും വിശദമായ ഡോക്യുമെന്റേഷനും ഉണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |