കോട്ടയം. നാടൻപാട്ടിന്റെ ശീലിനൊത്ത് പരുന്തിന്റെ പൊയ്മുഖവും കുരുത്തോല ചിറകും വെച്ച് ആരോമൽ ജോസഫ് വേദിയിലെത്തി തകർത്താടിയപ്പോൾ അത് കാണികളിലും ആവേശം നിറച്ചു. കോട്ടയം ബേക്കർ മെമ്മോറിയൽ എച്ച്.എസ്.എസിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന ദൃശ്യവിസ്മയത്തിലാണ് വെട്ടിമുകൾ സേവാഗ്രാം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ പുരാതന കലാരൂപമായ പരുന്താട്ടവുമായി വേദിയിലെത്തി ഒന്നാം സ്ഥാനം നേടിയത്.
ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേക്കാൻ നടന്ന ദൃശ്യവിസ്മയത്തിൽ കോട്ടയം ജില്ലയിലെ 5 സ്പെഷ്യൽ സ്കൂളുകളാണ് പങ്കെടുത്തത്. കേരളത്തിന്റെ തനത് കലാരൂപം അവതരിപ്പിക്കണമെന്ന ആഗ്രഹമാണ് പരുന്താട്ടവുമായി വേദിയിലെത്താൻ കാരണമെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സോഫി പറഞ്ഞു. രണ്ട് ദിവസം മാത്രമായിരുന്നു പരിശീലനം. പാട്ടുകാരായും ചെണ്ടക്കാരായും വേഷമിട്ട കുട്ടികളുൾപ്പെടെ ഏഴ് പേർ സംഘത്തിലുണ്ടായിരുന്നു. ബോധിനിലയം വൈ.എം.സി.എ രണ്ടാം സ്ഥാനവും വില്ലൂന്നി സതീർത്ഥ്യ മൂന്നാം സ്ഥാനവും നേടി. കോട്ടയം ഡി.ഡി.ഇ സുബിൻ പോൾ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |