കോട്ടയം . ഒരു വർഷം മുൻപ് കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട കുരുന്നുകളുടെ മുഖമാണ് ജീവന്റെയും അരുണിന്റെയും മനസിൽ. ഉരുൾപൊട്ടൽ സാദ്ധ്യത നേരത്തെ തിരിച്ചറിയാൻ മാർഗമുണ്ടോയെന്നായി അവരുടെ അന്വേഷണം. ആ ചിന്തയിൽ നിന്ന് ഉടലെടുത്ത ഉപകരണവുമായാണ് ഏന്തയാർ ജെ ജെ മർഫി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥികളായ ജീവൻ നാരായണനും അരുൺ ജോസും ജില്ലാ ശാസ്ത്രമേളയിലെത്തിയത്. ലൂയിസി ഇൽമെയ്സിൻ ഡിവൈസ് എന്നാണ് ഉപകരണത്തിന്റെ പേര്. സെൻസറുകൾ ഉപയോഗിച്ച് ഒറ്റ സർക്യൂട്ടിൽ സാറ്റലൈറ്റ് വഴിയാണ് പ്രവർത്തനം. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മലകളിൽ സെൻസർ ഘടിപ്പിക്കും. മഴയിൽ ഭൂമിയുടെ ഉപരിതലത്തിൽ ഇറങ്ങുന്ന വെള്ളം എത്രത്തോളമാണെന്ന് കണക്കാക്കി ആളുകളിലേക്കും കാലാവസ്ഥപ്രവചനത്തിലേക്കും ആദ്യ സന്ദേശം പോകും. ജിഎസ്എം മൊഡ്യൂൾ വഴിയാണ് ഫോണിലേക്ക് സന്ദേശം എത്തുന്നത്.
കെട്ടിനിൽക്കുന്ന വെള്ളം ഭൂമിയിലേക്ക് നൽകുന്ന മർദ്ദം ഏറ്റവും ഉയരുമ്പോൾ രണ്ടാമതും സന്ദേശം പോകും. ആളുകളിലേക്ക് നേരിട്ട് കോളും സന്ദേശവും പോകുമെന്നതിനാൽ ദുരന്തം ഒഴിവാക്കാം. ലൊക്കേഷൻ സെൻസർ ഉപയോഗിച്ച് അപകടമേഖല തിരിച്ചറിഞ്ഞ് പ്രവർത്തനങ്ങൾ നടത്താം. സെൻസർ സ്ഥാപിക്കുന്നിടത്ത് സൈറണും ഉണ്ട്. മണ്ണിന്റെ ഘടന, മഴയുടെ അളവ് തുടങ്ങിയ വിവരങ്ങളും അറിയാം.
ചെലവ് : 5000
ജീവൻ പറയുന്നു
ഉരുൾപൊട്ടൽ, ഭൂമികുലുക്കം പോലുള്ളവ മൃഗങ്ങൾക്കാണ് ആദ്യം അറിയാൻ കഴിയുന്നത്. അതെങ്ങനെയെന്നുള്ള അന്വേഷണമാണ് ഉപകരണം നിർമ്മിക്കുന്നതിലേക്ക് നയിച്ചത്. സ്കൂളിലെ ശാസ്ത്ര അദ്ധ്യാപകർ, പുസ്തകം, ഇന്റർനെറ്റ് സഹായം തേടി. ഈ ഉപകരണത്തിലൂടെ ദുരന്ത തീവ്രത കുറയ്ക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |