ഏറ്റുമാനൂർ . മഹാദേവക്ഷേത്രത്തിലെ ഉപദേശകസമിതിയെ നിയമാനുസൃതം തിരഞ്ഞെടുക്കണമെന്ന് ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയ നിർദ്ദേശം ഭക്തർ സ്വാഗതം ചെയ്യുമ്പോഴും ആശങ്കയും ഇരട്ടിക്കുന്നു. പതിറ്റാണ്ടിലേറെയായി തിരഞ്ഞെടുപ്പ് നടത്താത്ത ഒരു ഉപദേശകസമിതിയായിരുന്നു ക്ഷേത്രത്തിൽ തുടർന്ന് വന്നിരുന്നത്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഉപദേശക സമിതിയുടെ കാലാവധി 2 വർഷമാണന്ന നിയമം കാറ്റിൽപ്പറത്തിയായിരുന്നു ഇത്. ഒരു ഭക്തൻ അയച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബഞ്ചാണ് കേസ് പരിഗണിച്ചത്. മൂന്നാഴ്ചക്കകം വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും രണ്ട് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് വിധി.
ഉപദേശകസമിതി തിരഞ്ഞെടുപ്പിന് കോടതി നിർദ്ദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ ഭക്തജനങ്ങൾക്ക് പലർക്കു അറിയില്ലാത്തതാണ് ആശങ്കയ്ക്ക് ഇട നൽകുന്നത്. ഇത് പാലിക്കപ്പെട്ടാൽ പ്രശ്‌നങ്ങൾ ഇല്ലാതെ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കും.
13 ഭക്തജനപ്രതിനിധികൾ.
13 ഭക്തജന പ്രതിനിധികളും 2 ദേവസ്വം ഉദ്യോഗസ്ഥരും അടക്കം 15 പേരാണ് സമിതിയിൽ ഉണ്ടാവുക. ക്ഷേത്രത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള ഭക്തജനങ്ങളാണ് സമിതിയിൽ ഉണ്ടാവേണ്ടത്. നൂറ് രൂപ ദേവസ്വത്തിലടച്ച് ഉപദേശകസമിതി പൊതുയോഗത്തിൽ അംഗത്വം നേടുന്ന ഭക്തർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. പതിമൂന്നു പേരിൽ അധികം മത്സരാർത്ഥികൾ ഉണ്ടങ്കിൽ സമവായത്തിൽ കൂടി 13 പേരെ ഉൾപ്പെടുത്താൻ ശ്രമിക്കും. ഇത് പരാജയപ്പെട്ടാൽ കൊടിമരച്ചുവട്ടിൽ വച്ച് നറുക്കെടുപ്പിലൂടെ പതിമൂന്ന് പേരെ കണ്ടെത്തും.
ഉപദേശകസമിതി മുൻ അംഗം രഘുനാഥൻ നായർ പറയുന്നു.
നിയമം അനുശാസിക്കുന്ന തരത്തിൽ തിരഞ്ഞെടുപ്പ് നടത്തണം. തിരഞ്ഞെടുപ്പ് നടക്കാതിരിക്കാൻ സമവായ ചർച്ചക്കിടയിൽ മന:പൂർവ്വം സംഘർഷം ഉണ്ടാക്കി പൊതുയോഗം അലങ്കോലപ്പെടുത്തുമോ എന്ന ആശങ്ക ഭക്തജനങ്ങൾക്കുണ്ട്. അതുണ്ടാവാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ഭക്തജനങ്ങൾക്ക് ഉപദേശകസമിതി പാെതുയാേഗത്തിൽ അംഗത്വം എടുക്കുന്നതിന് സാവകാശം ലഭിക്കത്തക്കവിധം നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |