കോട്ടയം . വരവ് ഏത്തക്കായ് ഗ്രാമീണ വിപണനകേന്ദ്രങ്ങൾ ഉൾപ്പെടെ കീഴടക്കിയതോടെ നാടൻ ഏത്തക്കായ് വില കുത്തനെ ഇടിഞ്ഞു. ഇതോടെ കർഷകരും പ്രതിസന്ധിയിലായി. വിളവെടുപ്പിന്റെ ആരംഭഘട്ടത്തിൽ കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിൽ വില ലഭിച്ചിരുന്ന ഏത്തയ്ക്കാക്ക് ഇപ്പോൾ ലഭിക്കുന്നത് 35 രൂപയാണ്. തമിഴ്‌നാട്ടിൽ നിന്നാണ് ജില്ലയിൽ വലിയതോതിൽ ഏത്തക്കുലകൾ എത്തുന്നത്. ചെറുപഴങ്ങളുടെ സ്ഥിതിയും സമാനമാണ്. കാർഷിക വിപണനകേന്ദ്രങ്ങൾ മുഖേന കർഷകരുടെ ഉത്പന്നങ്ങൾ ലേലം ചെയ്ത് നൽകിയിരുന്നെങ്കിലും വരവ് കുലകൾ എത്താൻ തുടങ്ങിയതോടെ എല്ലാം തകിടം മറിഞ്ഞു. പഴവർഗമായതിനാൽ സംഭരിച്ച് വയ്ക്കാനുള്ള സംവിധാനവുമില്ല. ചുരുക്കത്തിൽ കുറഞ്ഞ വിലയ്ക്ക് വിപണിയിൽ വിൽക്കേണ്ട സാഹചര്യമാണിപ്പോൾ കർഷകർക്ക്. ഇതിനിടയിൽ പ്രതികൂല കാലാവസ്ഥയും തിരിച്ചടിയാകുകയാണ്.
മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്ക്.
കർഷകരുടെ ഉത്പന്നം സംഭരിച്ച് കൂടുതൽ വിലയ്ക്ക് വിൽക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും പാഴ്‌വാക്കായി. ഉത്പന്നങ്ങൾ ന്യായ വിലയ്‌ക്കെടുത്ത് സംഭരിക്കാനുള്ള സംവിധാനമൊന്നുമില്ല. കാർഷിക വിപണനകേന്ദ്രങ്ങൾക്കുള്ള ധനസഹായം ഉൾപ്പെടെ സർക്കാർ നിറുത്തലാക്കിയതും തിരിച്ചടിയായി.
ജോയിമോൻ വാക്കയിൽ പറയുന്നു.
വളത്തിന് ഉൾപ്പെടെ വില വർദ്ധിച്ചു. വിപണി പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകർക്ക് അവരുടെ ഉത്പന്നം വിറ്റഴിക്കാൻ കഴിയാതെ കൃഷിയിൽ നിന്ന് പിന്തിരിയേണ്ട സാഹചര്യമാണ്. നിലവിലെ സാഹചര്യത്തിൽ ഏത്തക്കുലയ്ക്ക് 60 രൂപയ്ക്ക് മുകളിൽ വില ലഭിച്ചാൽ മാത്രമേ കർഷകന് പ്രയോജനമാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |