കോട്ടയം. ക്ളാസ് മുറിയിലെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ട പിണക്കവും വഴക്കും സ്കൂൾ ഗേറ്റും കടന്ന് തെരുവിലേയ്ക്ക് നീളുകയാണ്. സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തെരുവു യുദ്ധമാണിപ്പോൾ നഗരങ്ങളിൽ. കോട്ടയത്തും ഏറ്റുമാനൂരും കുമരകത്തും പാലായിലുമൊക്കെ പതിവായി സ്കൂൾ വിദ്യാർത്ഥികൾ തമ്മിലടിച്ച നിരവധി സംഭവങ്ങളാണുണ്ടായത്.
വിദ്യാർത്ഥിനിയുടെ തോളിൽ സഹപാഠി കൈയിട്ടെന്നതിനെ തുടർന്ന് ഏറ്റുമാരിലെ സ്കൂളിലുണ്ടായ തർക്കം അമ്പത് വിദ്യാർത്ഥികൾ സംഘം ചേർന്നുള്ള കൂട്ടയടിയിലേയ്ക്കാണ് മാറിയത്. ഏറ്റുമാനൂർ സ്റ്റാൻഡിലേയ്ക്ക് നീങ്ങിയ കൂട്ടയടി ഒടുവിൽ പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്. കളിയാക്കിയെന്നതിനെ ചൊല്ലിയാണ് കോട്ടയം നഗരത്തിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. സമാനമായ വഴക്ക് കുമരകം ടൗണിലേയ്ക്കു നീണ്ടിട്ടും അധികമായില്ല. കൊവിഡ് മൂലം രണ്ട് വർഷത്തോളം വീട്ടിൽ ഒറ്റപ്പെട്ട് കഴിഞ്ഞതും കുട്ടികൾ അക്രമ വാസനയും ആസക്തിയും കൂട്ടിയിട്ടുണ്ടെന്ന് പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. അടുത്തിടെയുണ്ടായ സംഭവങ്ങളിലെല്ലാം പ്രതി സ്ഥാനത്ത് കൗമാരക്കാരാണെന്നതും ശ്രദ്ധേയമാണ്.
മനോഭാവം മാറി.
പണ്ട് കുട്ടികൾ തമ്മിലുള്ള പിണക്കങ്ങൾക്ക് ഒരു ദിവസത്തെ ആയുസേയുണ്ടായിരുന്നുള്ളൂവെങ്കിൽ ഇപ്പോഴത് പകയായി മാറുകയാണ് . കോളേജ് വിദ്യാർത്ഥി സംഘർഷങ്ങൾ പതിവാണെങ്കിലും സ്കൂൾ വിദ്യാർത്ഥികൾ ഇങ്ങനെ ഏറ്റു മുട്ടുന്നത് ഇപ്പോഴാണ്. അദ്ധ്യാപകർക്കോ രക്ഷിതാക്കൾക്കോ ഇവരെ നിയന്ത്രിക്കാനാവുന്നില്ല. കുട്ടികളുടെ മനോഭാവത്തിൽ മാറ്റം പ്രകടമായിട്ടുണ്ട്. പത്തിലും പ്ളസ്ടുവിനും പഠിക്കുന്ന കുട്ടികളിൽ ചിലർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളുടെ ആരാധകരാണ്. ഇവരുടെ ഫേസ് ബുക്ക് പ്രൊഫൈലുകളിലും ഫോട്ടോകളിലും ആരാധനയോടെയാണ് കമന്റിടാറുള്ളതെന്നതും ശ്രദ്ധേയാണ്.
കാരണം പലത്
വീട്ടിലും സ്കൂളിലും നിയന്ത്രണത്തിലുണ്ടായ അയവ്.
ആക്ഷൻ സിനിമകളോടുള്ള അതിരുവിട്ട ആരാധന.
ഓൺലൈൻ ഗെയിമുകളുടെ അമിതമായ സ്വാധീനം.
വ്യക്തിത്വ വികസനത്തിന് ഉതകാത്ത വിദ്യാഭ്യാസം.
സൈക്കോളജിസ്റ്റ് രമ്യ മോഹൻ പറയുന്നു.
'' അക്രമവാസന കുട്ടികളിൽ കൂടി. പുതിയ സിനിമകളടക്കം കുട്ടികളുടെ മനസിനെ സ്വാധീനിക്കുന്നുണ്ട്. പേരന്റിംഗ് എന്നത് വലിയ വെല്ലുവിളി കൂടിയായ കാലമാണിത്''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |