കൽപ്പറ്റ: മണ്ണിനായി സമരം ചെയ്ത് തളർന്നവരാണ് ആദിവാസികൾ. ഒറ്റയായും സംഘമായും അവരുയർത്തിയ സമരവേലിയേറ്റങ്ങളെ പട്ടയംകൊണ്ട് തടയണ കെട്ടി തടഞ്ഞ സർക്കാർ മണ്ണ് എവിടെയെന്ന ചോദ്യത്തോട് മുഖംതിരിച്ചതോടെ പുതിയ സമരപാത വെട്ടുകയാണ് ഗോത്രസമൂഹം. ഭൂസമര സമിതി നേതാവും തൊവരിമല സമര പോരാളിയുമായ ഒണ്ടൻ പണിയൻ സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷന് മുന്നിൽ ഈ മാസം 30ന് കാലത്ത് 11 മണിക്ക് സമരമിരിക്കും.
സൂചന സത്യാഗ്രഹം പി.കൃഷ്ണമ്മാൾ ഉദ്ഘാടനം ചെയ്യും. സർക്കാർ നൽകിയ പട്ടയത്തിലെ സ്വന്തം മണ്ണിനുവേണ്ടിയുളളതു കൂടിയാണ് 83കാരനായ ഒണ്ടന്റെ ഈ പോരാട്ടം. 2011ൽ ഒണ്ടൻ പണിയന്റെ ഭാര്യ കൊറുമ്പിക്ക് സർവെ നം.111 പ്രകാരം പട്ടയം നൽകിയെങ്കിലും വർഷം പത്ത് കഴിഞ്ഞിട്ടും ഭൂമി നൽകിയില്ല. ജില്ലാകലക്ടർ, മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയവർക്കെല്ലാം നിവേദനം നൽകിയെങ്കിലും ഫലമില്ലാതെ വന്നതോടെയാണ് ഒണ്ടൻ സമരത്തിലുറച്ചത്.
2011 ൽ വയനാട് ജില്ലയിൽ നൂറ് കണക്കിന് പട്ടയങ്ങൾ ആദിവാസികൾക്ക് വിതരണം ചെയ്തിരുന്നു. ഭൂമിയില്ലാത്ത എല്ലാ ആദിവാസി കുടുംബങ്ങൾക്കും ഒരു ഏക്കർ വീതം ഭൂമി വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. കെ.എസ്.ടി നിയമം1999 നടപ്പാക്കുന്നതിന്റെ ഭാഗമായി പട്ടയങ്ങൾ വിതരണം ചെയ്തെങ്കിലും ഭൂമി നൽകാതെ ആദിവാസികളെ കബളിപ്പിച്ചു. വയനാട് ജില്ലയിലെ ഗോത്ര ജനവിഭാഗങ്ങൾ വലിയൊരു വിഭാഗം വരുന്ന പണിയ, അടിയ വിഭാഗങ്ങൾ നാമമാത്ര ഭൂമിപോലുമില്ലാത്തവരാണ്. വയനാട് ജില്ലാ കളക്ടർ സർക്കാറിന് കൊടുത്ത റിപ്പോർട്ട് പ്രകാരം 30,000 ഏക്കർ വരുന്ന ഭൂമി ഉണ്ട്. അനധികൃതമായി പലരും കൈവശപ്പെടുത്തിയിരിക്കുന്ന പതിമൂന്ന് തോട്ടങ്ങൾ ബ്രിട്ടീഷ് കമ്പനികൾ 1947 ൽ ഉപേക്ഷിച്ചു പോയവയാണ്. ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ച് നൽകാൻ മാറ്റിവെച്ച 19000 ഏക്കർ നിക്ഷിപ്ത വനഭൂമിയും വയനാട് ജില്ലയിലുണ്ട്. പക്ഷെ, ആയിരക്കണക്കിന് ഭൂരഹിത കുടുംബങ്ങളാണിവിടെയുള്ളത്. ഇത്തരമൊരു സാഹചര്യത്തിലാണ് തന്റെ കുടുംബത്തിന് നൽകിയ പട്ടയഭൂമി അളന്ന് തരണമെന്ന ആവശ്യവുമായി സപ്തംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ സൂചന സത്യാഗ്രഹം നടത്താൻ ഒണ്ടൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |