മൂന്നര മാസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാത്തവർ 65,000
ആദ്യഡോസ് വാക്സിൻ എടുത്തത് ജില്ലയിൽ 23,38,041 പേർ
രണ്ടാം ഡോസ് കൂടി സ്വീകരിച്ചത് 11,35,986 പേർ മാത്രം
കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ കൂടയതോടെ വാക്സിനോട് മുഖം തിരിച്ച് ജനം.
വാക്സിൻ ക്ഷാമത്തിനിടെ ഒന്നാം ഡോസിനായി പരക്കം പാഞ്ഞവർ ഇപ്പോൾ മരുന്ന് സുലഭമായിട്ടു പോലും രണ്ടാം ഡോസ് സ്വീകരിക്കാൻ എത്താത്ത സാഹചര്യമാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കൊവിഡ് കേസുകളുടെ എണ്ണം പൊതുവ കുറഞ്ഞതും വാക്സിൻ രണ്ടു ഡോസും എടുത്തവർക്കു പോലും രോഗം വരുന്നുണ്ടെതും ന്യായമായി കണ്ടാണ് പലരും വാക്സിനേഷനിൽ നിന്നു പിന്തിരിയുന്നത്.
ജില്ലയിൽ നിലവിൽ ഏതാണ്ട് 65000 പേർ കൊവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാത്തവരായുണ്ട്. ആദ്യ ഡോസ് സ്വീകരിച്ച് 110 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് സ്വീകരിക്കാത്തവരാണിത്. 200 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് സ്വീകരിക്കാത്തവരുമുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ 1,31,000 പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇവരെ മാറ്റിനിറുത്തിയ ശേഷമാണ് രണ്ടാം ഡോസ് സ്വീകരിക്കാതെ മടിച്ചു നിൽക്കുന്നവരുടെ എണ്ണം 65,000 വരുമെന്ന് തിട്ടപ്പെടുത്തിയത്. സർക്കാർ ജീവനക്കാരും ഉൾപ്പെടും ഇങ്ങനെ മാറി നിൽക്കുന്നവരിൽ.
സ്‌കൂൾ തുറക്കുന്നതിന് മുമ്പ് മുഴുവൻ അദ്ധ്യാപകരും വാക്സിൻ എടുക്കണമെന്ന് സർക്കാർ പറയുമ്പോഴും വാക്സിൻ എടുക്കാത്ത അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ എണ്ണം രണ്ടായിരത്തിലേറെയാണ്. ജില്ലയിൽ ഒരു ഡോസ് വാക്സിൻ സ്വീകരിക്കാത്തവരുമുണ്ട്. ആദ്യ ഡോസ് വാക്സിൻ എടുപ്പിക്കാൻ പ്രദേശികതലത്തിൽ വരെ കാമ്പുകൾ സജീവമാക്കുകയും പഞ്ചായത്ത് മെമ്പർമാരും ആശാവർക്കർമാരും നിരന്തരം വീടുകളിൽ കയറിയിറങ്ങി ആളുകളെ കാമ്പുകളിൽ എത്തിച്ചിരുന്നെങ്കിലും പിന്നീട് ഇത്തരത്തിലുള്ള പ്രവർത്തനമുണ്ടായില്ല. കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും ആവശ്യക്കാരുണ്ടെങ്കിൽ എല്ലാ അംഗീകൃത കേന്ദ്രങ്ങളിലും വാക്സിനേഷൻ നടക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
കാമ്പയിൻ ശക്തമാക്കാൻ
ആരോഗ്യവകുപ്പ്
പല ന്യായങ്ങൾ പറഞ്ഞ് വാക്സിനെടുക്കാൻ മടിക്കുന്നവരെ വാക്സിനേഷൻ പൂർത്തിയാക്കാൻ പ്രേരിപ്പിക്കുന്നതിന് പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് ആരോഗ്യ വകുപ്പ്. ഇതിനായി സിനിമാതാരങ്ങളുൾപ്പെടെ സെലിബ്രിറ്റികളെ നിരത്തിയുള്ള പരസ്യങ്ങൾ തുടങ്ങാനും പദ്ധതിയുണ്ട്. 25 ലക്ഷം പേർക്ക് വാക്സിൻ വിതരണം ചെയ്യുകയാണ് ജില്ലാ ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.
കുറയാതെ മരണനിരക്ക്
കൊവിഡ് കേസുകൾ കുറയുമ്പോഴും ജില്ലയിൽ കൊവിഡ് മരണങ്ങൾ ഗണ്യമായി കുറഞ്ഞിട്ടില്ല. ഇതുവരെ മൂവായിരത്തിലധികം കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ വരെ 3317 കേസുകൾ റിപ്പോർട്ട് ചെയ്തു. 60 വയസിൽ കൂടുതലുള്ളവരാണ് മരണമടയുന്നവരിൽ കൂടുതലും. ഈ മാസം മാത്രം മരണനിരക്കിൽ കുറച്ചു കുറവുണ്ട്. ഇതുവരെ 159 പേരാണ് മരിച്ചത്. ഇതിൽ 134 പേരും 60 വയസിന് മുകളിലുള്ളവരാണ്.
കഴിഞ്ഞ 5 മാസത്തെ കൊവിഡ് മരണം
മേയ് - 416
ജൂൺ - 357
ജൂലായ് - 415
ആഗസ്റ്റ് - 521
സെപ്തംബർ - 444
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |