കോഴിക്കോട്:അടച്ചിടൽ കാലം കഴിഞ്ഞ് വിദ്യാലയങ്ങൾ ഇന്നലെ തുറന്നെങ്കിലും കാരപ്പറമ്പ് ഗവ.എൽ.പി സ്കൂൾ മാത്രം അടഞ്ഞു കിടന്നു. എട്ടുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിൽ കരാർ ഏറ്റെടുത്ത സ്ഥാപനം മൂന്ന് വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാത്തതാണ് തുറക്കുന്നതിന് തടസമായത്. മാത്രമല്ല പാതി പൂർത്തിയായ ഭാഗം നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുന്ന സ്ഥലമാക്കുകയും ചെയ്തു. തൊഴിലാളികൾ താമസിക്കുന്നതും ഇതേ കെട്ടിടത്തിലാണെന്ന് കൗൺസിലർ ആരോപിക്കുന്നു.
കരാർ തുക കിട്ടാത്തതാണ് നിർമ്മാണം ഇഴയാൻ കാരണമായി പറയുന്നത്. എന്നാൽ പൊതുമരാമത്ത് വകുപ്പ് 39.02 ലക്ഷവും കോർപ്പറേഷൻ 49.63 ലക്ഷവും നേരത്തെ അനുവദിച്ചിരുന്നു. 2018 മേയ് എട്ടിനാണ് നിർമ്മാണം തുടങ്ങിയത്.
സ്കൂൾ കെട്ടിടം തുറക്കാത്തതിന് പിന്നിൽ വൻതോതിലുള്ള കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന് സ്കൂൾ സന്ദർശിച്ച ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു. നാട്ടുകാരെയും രക്ഷിതാക്കളെയും അണിനിരത്തി ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവൻ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, കൗൺസിലർമാരായ എൻ.ശിവ പ്രസാദ്, നവ്യ ഹരിദാസ്, അനുരാധ തായാട്ട്, ബി.ജെ.പി നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി ടി.രജിത്കുമാർ, ഏരിയാ പ്രസിഡന്റ് പ്രവീൺ തളിയിൽ, അനിൽകുമാർ ചേവായൂർ, ജഗന്നാഥ് ബിലാത്തികുളം എന്നിവരും എം.ടി രമേശിനൊപ്പം സ്കൂൾ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |