കൈവരി കെട്ടി സുരക്ഷ തീർക്കാൻ പഞ്ചായത്ത്
കോഴിക്കോട്: പാലാഴി അത്താണി പുഴുമ്പ്രം റോഡിൽ സ്ലാബിട്ട് മൂടാത്ത ഓടയിൽ വീണ് 61-കാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. 15 ദിവസത്തിനകം റിപ്പോർട്ട് ഹാജരാക്കാൻ കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ് ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഉത്തരവായി.
സ്ലാബിട്ട് മൂടാത്ത ഓടയിൽ വീണ് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ പാലാഴി കൈപ്പുറത്ത് ശശീന്ദ്രനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ശനിയാഴ്ച രാത്രി കാണാതായ ശശീന്ദ്രനെ ഞായറാഴ്ച രാവിലെ അത്താണി പുഴമ്പ്രം റോഡരികിലെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നു മാസം മുമ്പ് ഇതേ ഓടയിൽ ഒരാൾ തല കറങ്ങി വീണ് മരിച്ചിരുന്നു.
റോഡരികിൽ തുറന്നു കിടക്കുന്ന ഓട കാടുമൂടിയ നിലയിലാണ്. എന്നിട്ടും ഓട മൂടാനുള്ള നടപടി സ്വീകരിച്ചിരുന്നില്ല. ഇവിടെ തെരുവുവിളക്കുകൾ കത്താറില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.
ദുരന്തം ആവർത്തിക്കുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി പറഞ്ഞു. ഇത്തരത്തിൽ അപകടഭീഷണിയുള്ള മറ്റിടങ്ങളിലും നടപടി സ്വീകരിക്കും.
അപകടമുണ്ടായ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തേടിയിരുന്നു. ഓവുചാലില്ല അപകടമുണ്ടായത്. അത് നേരത്തെ ഉണ്ടായിരുന്ന തോടാണ്. മഴക്കാലത്ത് നിറഞ്ഞുകവിയുമെന്നിരിക്കെ അവിടെ സ്ലാബിട്ട് മൂടുന്നത് പ്രായോഗികമല്ലെന്നാണ് എൻജിനിയറിംഗ് വിഭാഗത്തിന്റെ വിലയിരുത്തൽ.
ജില്ലാ പഞ്ചായത്ത് നിർമ്മിച്ച റോഡാണിത്. ഓരത്ത് കൈവരികൾ കെട്ടി സുരക്ഷ ഒരുക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |