കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിരിയുടെ സാക്ഷരതാ പരീക്ഷ 'മികവുത്സവ'ത്തിന് നാളെ തുടക്കമാവും. ജില്ലയിൽ 1199 പഠിതാക്കൾ പങ്കെടുക്കുന്നുണ്ട്. ഇവരിൽ 995 പേരും സ്ത്രീകളാണ്. പുരുഷന്മാർ 204 പേരും. എസ്.സി വിഭാഗത്തിൽ നിന്നു 295 പഠിതാക്കളും എസ്.ടി വിഭാഗക്കാരായ 22 പഠിതാക്കളും പരീക്ഷയെഴുതും.
ജില്ലയിൽ 146 പരീക്ഷാ കേന്ദ്രങ്ങളിലായാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മികവുത്സവം നടക്കുക. കോഴിക്കോട് ബ്ലോക്കിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ നിന്നു രജിസ്റ്റർ ചെയ്ത 88-കാരി കല്യാണി അമ്മയാണ് ഏറ്റവും മുതിർന്ന പഠിതാവ്.
സാക്ഷരാതാ മിഷൻ കോൺഫറൻസ് ഹാളിൽ ചോദ്യപേപ്പർ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നോഡൽ പ്രേരക് സി.ഗോവിന്ദന് കൈമാറി നിർവ്വഹിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, ആരോഗ്യ വിദ്യാഭ്യസ സ്ഥിരംസമിതി അദ്ധ്യക്ഷ എൻ.എം.വിമല, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രശാന്ത്കുമാർ, അസി. കോ ഓർഡിനേറ്റർ പി.വി.ശാസ്തപ്രസാദ് എന്നിവർ സംസാരിച്ചു.
മൂന്ന് മണിക്കൂർ നീളുന്ന മികവുത്സവത്തിൽ 100 മാർക്കിനുളള ചോദ്യങ്ങൾക്കാണ് തത്സമയം തന്നെ മാർക്ക് രേഖപ്പെടുത്തുക. 30 മാർക്ക് നേടുന്നവരെ വിജയികളായി പ്രഖ്യാപിച്ച് ഡിസംബർ 10ന് സർട്ടിഫിക്കറ്റ് നൽകും. ഇവർക്ക് നാലാംതരം തുല്യതാ കോഴ്‌സിൽ പഠനം തുടരാൻ അവസരം ലഭിക്കും. നവംബർ ഏഴിന് പരീക്ഷ നടത്താൻ പ്രയാസമുളള പ്രദേശങ്ങളിലെ പഠിതാക്കൾക്ക് നവംബർ 14ന് മികവുത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |